Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, ജനുവരി 30, 2014

Priyadarsan - Ormakkilukkam.

പുസ്തക പരിചയം
പ്രിയദര്‍ശന്റെ കിലുങ്ങുന്ന 
ഓര്‍മ്മകള്‍
പ്രിയദര്‍ശന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്ന സിനിമകളാണ് മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളായ കിലുക്കവും, തേന്മാവിന്‍കൊമ്പത്തും. അതുപോലെ ഒരു
വായനക്കാരന്റെ മനസ്സിലെന്നും കിലുങ്ങുന്ന ഒരു പുസ്തകമായി മാറുകയാണ് പ്രിയദര്‍ശന്റെ ‘ഓര്‍മ്മക്കിലുക്കം’.
     മലയാള മനോരമ ദിനപത്രത്തില്‍ പ്രതിവാര പംക്തിയായി പ്രസിദ്ധീകരിച്ച 23 ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ‘ഓര്‍മ്മക്കിലുക്കം’.പ്രിയന്‍ സിനിമകളില്‍ കാണാറുള്ള ഒരു പ്രത്യേക സൌന്ദര്യം പോലെ മറ്റൊരു അനുഭൂതി ഈ കുറിപ്പുകളിലോരോന്നിലും നമുക്കനുഭവിച്ചറിയാനാവും.ഇന്ത്യയിലെ എണ്ണപ്പെട്ട സംവിധായകരിലൊരാളായ പ്രിയന്‍ താന്‍ വളര്‍ന്നുവന്ന വഴികളും, വഴികളില്‍ കണ്ടുമുട്ടിയവരെയും എന്നും മനസ്സിന്റെ കോണില്‍ സൂക്ഷിക്കുന്നുണ്ടെന്ന് ഓരോകുറിപ്പ് വായ്ക്കുമ്പോഴും നമുക്ക് മനസ്സിലാവും. നിരവധി സിനിമകള്‍ക്ക് കഥയും, തിരക്കഥയും ഒരുക്കിയിട്ടുള്ള പ്രിയന്‍ അതുപോലെ ഓരോകുറിപ്പിലും നര്‍മ്മവും, ഗൌരവും,ക്ലൈമാക്സും കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ  വായിക്കുമ്പോള്‍ സിനിമ കാണുന്നതുപോലെ ഓരോ ഫ്രെയ്മായിത്തന്നെ  മനസ്സില്‍ പതിയും.
     ‘ഓര്‍മ്മകള്‍ക്കു കളഭത്തിന്റെ സുഗന്ധമുള്ള ചില നിമിഷങ്ങള്‍ എന്റെ ജീവിതത്തിലുണ്ട് ’. എന്ന വാചകത്തോടെ തുടങ്ങുന്ന ‘കഥപറച്ചിലിന്റെ ജീന്‍’  എന്ന  ആദ്യകുറിപ്പ് അമ്മമ്മ (അമ്മയുടെ അമ്മ)യ്ക്കുള്ള സമര്‍പ്പണം തന്നെയാണ്.‘കഥപറച്ചിലിന്റെ ആ ജീന്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്നത്തെ പ്രിയദര്‍ശന്‍ ഉണ്ടാകുമായിരുന്നില്ല’.എന്ന അവസാനത്തെ വാചകം അമ്പലപ്പുഴ എന്ന ഗ്രാമത്തിലെ  നാട്ടിന്‍ പുറത്തുകാരിയായ ലക്ഷ്മിക്കുട്ടിയമ്മ എന്ന   എന്റെ അമ്മമ്മ കുട്ടികള്‍ക്ക് കഥ പറഞ്ഞുതരുന്ന  രീതി എന്നില്‍ കുടിയിരുന്നിട്ടുള്ളതാണ് തന്റെ വിജയമെന്ന്  അഭിമാനത്തോടെ വിളിച്ചു പറയുകയാണ് പ്രിയന്‍.
     പഠനരീതിയുടെ ഭാഗമായി പ്രിയന്റെ മകള്‍ അമ്മു തായ് ലന്ഡിലെ  അനാഥശാലയില്‍ എത്തി ആ കുട്ടികളോടൊപ്പം താമസിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നതിനിടെ പരിചയപ്പെട്ട പത്തുവയസ്സുകാരിയുമായുള്ള അനുഭവം മകളിലൂടെ അറിഞ്ഞ് ഹൃദയസ്പര്‍ശിയായി എഴുതിയ രണ്ടാമത്തെ ലേഖനമാണ് അമ്മുവിനെ തൊട്ടകുഞ്ഞിക്കൈ.
     മലയാള സിനിമ എന്റെ ഉള്ളം കൈയ്യിലാണെന്ന് അഹങ്കരിച്ച നാളുകളില്‍ ഒന്നിച്ച് മൂന്ന് സിനിമ പൊട്ടിപാളീസായി. അതോടെ മുറിയിലെ ഫോണ്‍പോലും ശബ്ദിക്കാതായി. എല്ലാവരാലും അകറ്റിനിര്‍ത്തി. ഡിന്നറിനുള്ളക്ഷണം പോലും നിലച്ചു. അപ്പോഴാണ് ദൈവദൂതനെപ്പോലെ കലൈഞ്ജര്‍ എം. കരുണാനിധി സിനിമ ചെയ്യാന്‍ ആവശ്യപ്പെടുന്നത്. അദ്ദേഹത്തിനു വേണ്ടിചെയ്ത സിനിമയാണ് ‘ഗോപുരവാസലിലെ’.അതോടെ തിരക്കിന്റെ ലോകം തുറന്നു. മലയാള സിനിമയിലെ  രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം പുച്ഛിച്ചവര്‍ക്കും, അകറ്റിനിര്‍ത്തിയവര്‍ക്കുമുള്ള  മറുപടിയായി സംവിധാനം ചെയ്ത സിനിമയാണ് കിലുക്കം.(പ്രിയന്‍ തന്നെ എഴുതി സംവിധാനം ചെയ്ത സിനിമയാണ് കിലുക്കം . പക്ഷെ ഇന്നുവരെ കിലുക്കത്തിന്റെ തിരക്കഥ സംബന്ധിച്ച് യാതൊരു വെളിപ്പെടുത്തലുകളും പ്രിയന്‍ നടത്തിയിട്ടില്ല.ടൈറ്റിലില്‍ ഇപ്പോഴും വേണു നാഗവള്ളി തന്നെയാണ് തിരക്കഥാകൃത്ത്. 60ലക്ഷം രൂപ മുതല്‍ മുടക്കി രണ്ടരക്കോടിയിലേറെ കളക്ട് ചെയ്ത സിനിമ കൂടിയാണ് കിലുക്കം.കിലുക്കത്തിന്റെ നിര്‍മ്മാതാവായ ഗുഡ്നൈറ്റ് മോഹന്‍ 2013 ഏപ്രില്‍ മാസത്തെ നൊസ്റ്റാള്‍ജിയ എന്ന മാസികയിലൂടെ വെളിപ്പെടുത്തിയതാണ് ഈ രഹസ്യം.) തോല്ക്കുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്ന തകരപ്പാത്രം മാത്രമാണ് ജീവിതമെന്ന് മനസ്സിലാക്കുകയും, വിജയാഘോഷങ്ങളെ പേടിയാണെന്ന് പേടിയോടെ പറയുകയും ചെയ്യുന്ന ലേഖനം മാത്രമല്ല തന്റെ ഉയര്‍ച്ചയെയും താഴ്ചയേയും ഒരുപോലെ വെളിപ്പെടുത്തുന്ന ലേഖനമാണ് ‘ആ വിരല്‍ത്തുമ്പിന്റെ വില’.
     പ്രിയന്‍ സിനിമയില്‍ തമാശക്ക് നല്‍കുന്ന പ്രാധാന്യം പോലെ വായനക്കാരന് നല്‍കുന്ന ഒരു തമാശ ലേഖനമാണ് ‘സൌഹൃദങ്ങളുടെ മാത്രം ചിരിഭാഷ.’ മുകേഷ്, കൊച്ചിന്‍ ഹനീഫ എന്നിവരാണ് ഇതിലെ താരങ്ങള്‍. 
     കൊച്ചിന്‍ ഹനീഫ എന്ന സ്നേഹനിധിയായ സുഹൃത്തിന്റെ അവസാനനാളുകളെക്കുറിച്ചുള്ള ലേഖനമാണ് ‘സ്വയം നൊന്ത് ആരെയും നോവിക്കാതെ’. വില്ലനും, തമാശക്കാരനുമയ ഹനീഫയുടെ പ്രേക്ഷകര്‍ക്ക് അറിയാത്ത മുഖം, അതായത് മദ്യപിക്കാത്ത, മുറുക്കാത്ത ഹനീഫയെ പരിചയപ്പെടുത്തുന്ന ലേഖനം കൂടിയാണിത്.
     ഏതെങ്കിലും ചടങ്ങിലോ ആള്‍ക്കൂട്ടത്തിലോ വച്ച് എന്നെ കാണുമ്പോള്‍ എം. ടി. വാസുദേവന്‍ നായര്‍ എന്നെ പ്രിയന്‍ എന്ന് വിളിച്ച് , നോക്കി ചിരിക്കണം.തോളിലൊന്നു തട്ടണം . അതുകണ്ടു ചുറ്റും നില്‍ക്കുന്നവര്‍ അസൂയപ്പെടണം. പ്രിയദര്‍ശന്‍ എന്ന വലിയ മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരാഗ്രഹം. അതിനായി പ്രിയന്‍ കാത്തിരിക്കയാണ്. അതിനെക്കുറിച്ചാണ് ‘സ്വന്തമാക്കാനായി ഒരു അഹന്ത’എന്ന ലേഖനം. 
       രജനികാന്ത് എന്ന താരത്തേക്കാള്‍ എത്രയോ വലുതാണ് രജനിയെന്ന മനുഷ്യന്‍  എന്ന്  വായനക്കാരന്റെ മുന്നിലേക്ക് തുറന്നു കാണിച്ചു തരുന്ന കുറിപ്പാണ് അടുത്തറിഞ്ഞ അദ്ഭുതം.   
     അമേരിക്കക്കാരുടെ സോപ്പുപൊടി വിയറ്റ്നാമില്‍ ഇറക്കുന്നതിന്റെ പരസ്യം സംവിധാനം ചെയ്യാന്‍ എത്തിയ പ്രിയന്‍ ‘വിയറ്റ്നാമിനെപ്പോലെ സ്വപ്നം കാണാം’ എന്ന കുറിപ്പില്‍ വായനക്കാരന് സ്വപ്നം മാത്രമല്ല വിയറ്റ്നാമിനെ പൂര്‍ണ്ണമായും ആവാഹിച്ച് മുന്നില്‍ എത്തിക്കുന്നുണ്ട്.   
     കേരളത്തിലെ കുട്ടനാടിനോട് ഏറെ സാദൃശ്യമുള്ള ഒരു സ്ഥലമാണ് വിയറ്റ്നാം.  കുട്ടനാട് എന്നതിലുപരി വിയറ്റ്നാമിലെ മീന്‍കറിക്ക് കേരളത്തിലെ മീന്‍കറിയുടെ അതേ സ്വാദാണ്. നാളികേരം അമ്മിക്കല്ലില്‍ അരച്ച് ഇപ്പോഴും അവിടെ മീന്‍ കറിവെയ്ക്കുന്നു.   
       35 വര്‍ഷം മുമ്പ് അമേരിക്ക കുഴിച്ചിട്ടിട്ടുപോയ മൈനുകളും, ബോംബുകളും ഇപ്പോഴും വെള്ളത്തിലും കരയിലുമെല്ലാം പൊട്ടാതെ കിടപ്പുണ്ട്. കളിപ്പാട്ടമെന്ന് കരുതി കുട്ടികള്‍ എടുത്ത് കളിക്കുമ്പോഴും കൃഷിപ്പണി ചെയ്യുന്നതിനിടയിലും ബോംബുകള്‍ പൊട്ടുന്നത് സ്ഥിരം കാഴ്ചയാണ്. 42,000 പേരാണ് യുദ്ധം അവസാനിച്ച ശേഷം ബോംബും, മൈനും പൊട്ടിമരിച്ചത്. 64,000 പേര്‍ക്ക് പരിക്കേറ്റു.ഭൂരിഭാഗം പേരും വികലാംഗരും. ഇങ്ങനെ പോകുന്നു വിയറ്റ്നാം വിശേഷങ്ങള്‍.
     ‘കടപ്പാടുകളുടെ ചങ്ങല’, ‘കിടക്കാതെ പോയ പട്ടിണി’, ‘പകുത്തുകൊടുക്കാം;ചേര്‍ത്തുപിടിക്കം’ ‘നെറുകയില്‍ തൊട്ട ആകൈകള്‍’ എന്നീ ലേഖനങ്ങള്‍ യഥാക്രമം എം. ജി. സോമന്‍, ശ്രീനിവാസന്‍, ലിസി,അമിതാഭ് ബച്ചന്‍  എന്നിവര്‍ ജീവിതത്തില്‍ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്നതിന്റെ മറയില്ലാത്ത തുറന്നെഴുത്തുകളാണ്.
      ‘ഊര്‍ന്നുവീഴുന്ന ചില സ്വര്‍ണ്ണ മോതിരങ്ങള്‍’ എന്ന ലേഖനം സിനിമയെന്ന ശാശ്വതമല്ലാത്ത ഗ്ലാമര്‍ ലോകത്തുനിന്നും ഊരിവീണ രണ്ട്  പ്രമുഖരായവരെയാണ് പരിചയപ്പെടുത്തുന്നത്. ചില  ഗുണപാഠങ്ങളുമുണ്ട്. കൂടാതെ മകന്റെ കാര്യത്തില്‍ പ്രിയദര്ശന്‍ എന്ന സംവിധായകനില്ല. എന്റെ മനസ്സില്‍ സ്വാര്‍ത്ഥനായ അച്ഛന്‍ മാത്രമേയുള്ളൂ എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്ന ശക്തനായ ഒരച്ഛനെയും നമുക്ക് കാണാം.മാത്രവുമല്ല സിനിമ എന്ന പഞ്ചനക്ഷത്ര സൌകര്യങ്ങളില്‍ നിന്ന് പിച്ചപാത്രത്തിലെക്കുള്ള ദൂരം വളരെ ചെറുതാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. 
     രണ്ട് കുട്ടികളുടെ അച്ഛനായ പ്രിയദര്‍ശന്‍ മക്കളുടെ കാര്യത്തില്‍ അനുഭവിക്കുന്ന ചില അസ്വസ്ഥതകളും, മാനസികപിരിമുറുക്കങ്ങളുമാണ് ‘വഴിമുടക്കാത്ത വഴികാട്ടി’ യിലുള്ളത്.അതിന്റെ തുടര്‍ച്ചയായിത്തന്നെയാണ് ‘ആ നിലവിളി കേള്‍ക്കാതെ പോകരുതേ...’ എന്ന ലേഖനവും. മനസ്സിനെ പിടിച്ചുലച്ച ചില സംഭവങ്ങളും കാഴ്ചകളും കൂട്ടിച്ചേര്‍ത്ത് അവതരിപ്പിച്ചപ്പോള്‍ അത് വായനക്കാരന്റെ മനസ്സിലും  എവിടെയൊക്കെയോ ചില നൊമ്പരങ്ങളും, വേദനകളും കോറിയിടുന്നു.
   ഇന്നസന്റ്, സത്യന്‍ അന്തിക്കാട് എന്നിവരെക്കുറിച്ചാണ് ‘അസൂയ തോന്നുന്ന രണ്ടുപേര്‍’. ‘കടല്‍ നല്‍കിയ കൂടപ്പിറപ്പ് ’എന്നതില്‍  പാലക്കാട് കോട്ടായിക്കാരന്‍ ജി. രാമചന്ദ്രന്‍ നായരെന്ന രാമ, ‘കുതിരവട്ടം പപ്പു ഒരു താരമയിരുന്നു’ എന്നതില്‍ കുതിരവട്ടം പപ്പു , ‘എങ്ങനെ മറക്കും ഞാനിവരെ’ എന്നതില്‍ എം. ജി. സോമന്‍, കൊച്ചിന്‍ ഹനീഫ, ശങ്കരാടി  ‘അങ്ങനെ ഒരാളേയുള്ളൂ സുകുമാരി’എന്നതില്‍ സുകുമാരി, ജഗതിയുടെ ജിംനാസ്റ്റിക്സ് എന്നതില്‍ ജഗതി ശ്രീകുമാര്‍ എന്നിവരെക്കുറിച്ചുള്ള രസകരവും ചിന്തനീയവുമായ കുറിപ്പുകളാണ്. ഇതിലൂടെ ഇവരുടെ മറ്റൊരു മുഖം നമുക്ക് ദര്‍ശിക്കാനാവും. 
     ശ്രീനിവാസനുമായി ചേര്‍ന്ന് സുന്ദരമായ ചില സിനിമകള്‍ പുറത്തു വന്നെങ്കിലും അടുത്തകാലത്തായി അത്തരം സിനിമകള്‍ സൃഷ്ടിക്കാനാവാത്തതിന്റെ ആകുലതകള്‍ പങ്കുവെയ്ക്കുകയാണ് വരുമോ വീണ്ടും ആ മാമ്പഴക്കാലത്തിലൂടെ.അവസാന ലേഖനമായ ‘പൂമരങ്ങളുടെ തണലില്‍’ അച്ഛന്‍ സോമന്‍ നായര്‍ എങ്ങനെ ജീവിതത്തില്‍ സ്വാധീനിച്ചു എന്നു പറഞ്ഞുതരുന്നതാണ്. അതിന്റെ അവസാന ഭാഗം ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത് : ‘പപ്പാ,പപ്പ നട്ട പൂമരങ്ങളുടെ തണലിലൂടെ മാത്രമാണെന്റെ യാത്ര . എന്റെ കുട്ടികള്‍ക്കായി ഒരു ജമന്തിപ്പൂച്ചെടിയെങ്കിലും നടാനുള്ള ഭാഗ്യമുണ്ടാകാന്‍ എന്നെ അനുഗ്രഹിക്കുക’. സത്യം പറഞ്ഞാല്‍ ഒരു ഗുരുത്വം നിറഞ്ഞ വാക്കുകള്‍ തന്നെയാണത്. ഗുരുത്വമുള്ളവര്‍ എന്നും ജീവിതത്തില്‍ വിജയിക്കും. അത് അനശ്വരവുമാണ്. അതായിരിക്കാം പ്രിയദര്‍ശന്‍ എന്ന പ്രതിഭയ്ക്ക് താന്‍ തിരഞ്ഞെടുത്ത രംഗത്ത് ഒരു കൊമ്പനെപ്പോലെ തലയുയര്‍ത്തി നില്ക്കാനാവുന്നതിന്റെ രഹസ്യം.വളര്‍ന്നു വരുന്ന വഴികള്‍ മറക്കുന്നവര്‍ക്ക് ഒരു മറുപടികൂടിയാണ്  പ്രിയദര്‍ശന്റെ ‘ഓര്‍മ്മക്കിലുക്കം’ എന്ന പുസ്തകം.
     ഡി. സി. ബുക്സാണ് പ്രസാധകര്‍. വില 80 രൂപ.  

2 അഭിപ്രായങ്ങൾ: