Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ശനിയാഴ്‌ച, ഡിസംബർ 01, 2012

വിളിച്ചു തന്ന 'അനുഗ്രഹം '

 കെ. തായാട്ടിനെ ഞാന്‍ ആദ്യമായി കണ്ടത് എപ്പോഴാണെന്ന് എനിക്കോര്‍മ്മയില്ല . എന്റെ അച്ഛന്‍ (ജി.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ ) പാനൂര്‍ തിരുവാല്‍ യു.പി. സ്കൂളിലും, തായാട്ട് മാഷ് പാനൂര്‍ യു. പി. സ്കൂളിലും ഒരേ കാലഘട്ടത്തില്‍ അദ്ധ്യാപകരായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. ജ്യോതിഷത്തില്‍ അച്ഛന് നല്ല പരിജ്ഞാനമുളളതുകൊണ്ടും  തായാട്ട് മാഷ് വീട്ടില്‍ പലപ്പോഴും  വരുമായിരുന്നു. കൂടെ ശ്രീധരക്കുറുപ്പ് മാഷും. തായാട്ട് മാഷ്, ശ്രീധരക്കുറുപ്പ് മാഷ് എന്നൊന്നും എന്റെ നാവിന് വഴങ്ങാത്തതുകൊണ്ട്  തായാട്ട് മാഷെ സഞ്ചി തൂക്കി വരുന്ന മാഷും, ശ്രീധരക്കുറുപ്പ് മാഷെ ചെരിപ്പിടാത്ത മാഷും എന്നാണ് വിളിക്കാറ്. തായാട്ട് മാഷെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നല്ലാതെ മറ്റോരിടത്തുനിന്നും ഇന്നേവരെ സഞ്ചിയില്ലാതെ കണ്ടിട്ടില്ല. ശ്രീധരക്കുറുപ്പ് മരണം വരെ ചെരിപ്പ് ഉപയോഗിച്ചിട്ടില്ല. 
     ഞാന്‍ മൂന്നിലോ, നാലിലോ പഠിക്കുന്നകാലം. ഒരു സ്വാതന്ത്ര്യദിനനാളില്‍  വൈകീട്ട് അച്ഛനെ കാണാന്‍ തായാട്ട് മാഷ് വീട്ടില്‍ വന്നു. എന്നെ പിടിച്ചു മടിയിലിരുത്തിയിട്ട് ചോദിച്ചു നിനക്ക് കീശക്ക് കുത്താന്‍ ഗാന്ധിജിയുടെ കൊടിവെണോ....? ഞാന്‍ വേണം എന്നു പറഞ്ഞു തീരും മുന്നെ തോള്‍ സഞ്ചിയില്‍ നിന്ന്  വൃത്താകൃതിയില്‍ മൂവര്‍ണ്ണ നിറത്തിനുള്ളില്‍ ഗാന്ധിജിയുടെ പടമുള്ള ഒരു കൊടിയെടുത്ത് എന്റെ കീശക്ക്‌  കുത്തിത്തന്നു .സത്യം പറഞ്ഞാല്‍ എന്റെ കുഞ്ഞുമനസ്സില്‍ പകര്‍ന്നുതന്ന ആദ്യത്തെ രാജ്യസ്നേഹം
     ഞാന്‍ അഞ്ചിലോ ആറിലോ  പഠിക്കുന്ന കാലം ,ഒരു നവംബര്‍ 14 .   എന്റെ അച്ഛന്‍ പ്രസിഡന്റായിട്ടുള്ള ചുണ്ടങ്ങാപ്പൊയില്‍ ഗ്രാമീണ വായനശാലാ ആന്റ് ഗ്രന്ഥാലയത്തില്‍ പുതുതായി ആരംഭിച്ച കുട്ടികളുടെ വായനാ കോര്‍ണര്‍ ഉദ്ഘാടനം. ഉദ്ഘാടകന്‍ കെ.തായാട്ട്. വിദ്യാര്‍ത്ഥിയും, പ്രസിഡന്റിന്റെ മകനും എന്ന നിലയില്‍ ആദ്യ പുസ്തകം ഉദ്ഘാടകനില്‍  നിന്ന്‍ വാങ്ങാന്‍ എന്നെയായിരുന്നു നിയോഗിച്ചത് . പുസ്തകം ഏറ്റു വാങ്ങുന്നത് ജി. വി. രാകേശ് എന്ന്‍ വായനശാല സെക്രട്ടറി ബാലകൃഷ്ണന്‍ മാസ്റ്റര്‍ വിളിച്ചു പറഞ്ഞതോടെ എനിക്ക് ആദ്യമായി പൊതുവേദിയില്‍ കയറുന്നതിന്റെ  നെഞ്ചിടുപ്പ് .ഞാന്‍ വേദിയില്‍ കയറി. തായാട്ട് മാഷ്‌ ചിരിച്ചുകൊണ്ട് എന്റെ കൈയ്യിലേക്ക് ഒരു കൊച്ചു പുസ്തകം തന്നു.എന്നിട്ട് പറഞ്ഞു പുസ്തകത്തിന്റെ പേര് ഉച്ചത്തില്‍ വായിക്കാന്‍. ഞാന്‍ ഉറക്കെ വായിച്ചു 'കുട്ടികളുടെ ചാച്ചാജി - ജവഹര്‍ലാല്‍ നെഹറു ' കൂടെ സദസ്സില്‍ നിന്ന് കരഘോഷവും. കൌതുകത്തോടെ ഞാന്‍ വായിച്ചു തീര്‍ത്ത ദേശീയ നേതാവിന്റെ ആദ്യ പുസ്തകം . 
     എന്റെ സ്കൂള്‍,കോളജ് പഠനമൊക്കെ കഴിയുമ്പോഴേക്കും  തായാട്ട് മാഷുടെ  മകന്‍ രാജേന്ദ്രന്‍ തായാട്ട് എന്റെ അടുത്ത സുഹൃത്തായി മാറി. ചമ്പാട് വഴി വരുമ്പോഴൊക്കെ മാഷുടെ വീട്ടില്‍ കയറി മാഷയോ , രാജേന്ദ്രേട്ടനെയോ കണ്ട് കുറച്ചു നേരം സംസാരിക്കുക എന്നത് ഒരു ശീലമാക്കി.പലപ്പോഴും രണ്ടു പേരുമുണ്ടാവും. വീട്ടുകാര്യം, നാട്ടുകാര്യം, നാടകം, രാഷ്ട്രീയം, സാഹിത്യം എന്നിവയൊക്കെ സംസാരമദ്ധ്യേ വരുന്നത് സ്വാഭാവികം.അവിടെ നിന്ന്‍ ഇറങ്ങുമ്പോഴേക്കും മനസ്സ് ഒരു കനത്ത മഴ പെയ്തു ചോര്‍ന്ന പ്രകൃതി പോലെയാവും.അത് അനുഭവിച്ചുതന്നെ അറിയണം . എനിക്ക് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവുന്നതിനപ്പുറമാണ് ആ അനുഭവം.
     പ്രശസ്തരായ നാടക പ്രവര്ത്തകരെക്കുറിച്ച് മാതൃഭൂമിയുടെ കാഴ്ചയിലെ 'അരങ്ങ്' എന്ന പംക്തിയിലേക്ക് തായാട്ട് മാഷുടെ നാടകാനുഭവം എഴുതാനായി കണ്ണൂര്‍ ഓഫീസില്‍ നിന്നും മാതൃഭൂമി  തലശ്ശേരി ലേഖകന്‍ പി. പി. അനീഷ്‌ കുമാറിനെ ചുമതലപ്പെടുത്തി.ലേഖനം തയ്യാറാക്കാനായി ഞാനും, അനിഷും ഒരു ദിവസം ഉച്ചക്ക് ശേഷം മാഷുടെ വീട്ടിലെത്തി. മുന്കൂട്ടി വിളിച്ചു പറഞ്ഞതിനാല്‍ പ്രായത്തിന്റെ വിഷമതകളുണ്ടെങ്കിലും മാഷ്‌ ഞങ്ങളേയും കാത്തിരിക്കുകയായിരുന്നു. ഒറ്റ കാഴ്ചയില്‍ തന്നെ മാഷ്‌ എന്നെ തിരിച്ചറിഞ്ഞു.എന്നിട്ട് ചോദിച്ചു 'ജി.വി. ക്കെങ്ങനെ?' (എന്റെ അച്ഛന്‍  ജി.വി. കുഞ്ഞിരാമന്‍ മാസ്റ്റരുടെ വിശേഷം എന്തൊക്കെയാണ് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.അച്ഛന്റെ അടുത്ത പരിചയക്കാരൊക്കെ ജി. വി. എന്നാണ് വിളിക്കാറ് ) വിശേഷങ്ങളൊക്കെ പറഞ്ഞുകൊടുത്ത ശേഷം ഞങ്ങള്‍ വന്ന കാര്യം പറഞ്ഞു. ഓഫീസ് മുറിയിലെ സോഫയില്‍ മാഷും പദ്മിനി ടീച്ചറും ഇരുന്നു.അഭിമുഖമായി ഞങ്ങളും. ഓര്‍മ്മക്കുറവ് എന്നെ  നന്നായി ബാധിച്ചിട്ടുണ്ട്. പലതും ഓര്‍മ്മയില്ല. പ്രായത്തിന്റെ അവശതകളുമുണ്ട് മാഷ്‌ സംസാരിച്ചു തുടങ്ങി. അനീഷ്‌ വിഷയത്തിലേക്ക് കടന്നതോടെ മാഷ്‌ പഴയ കാലത്തിലേക്ക് പൂര്‍ണ്ണമായും തിരിച്ചു പോയി .പലപ്പോഴും മാഷ്‌ കഥാപാത്രങ്ങളായി മാറി. ഇടശ്ശേരിയെ സാക്ഷി നിര്‍ത്തി ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ പൂതമായതും,തായാട്ടിന്റെ കൃതി വായിച്ച് ആരാധനയോടെ എം. ടി. വാസുദേവന്‍ നായര്‍ കോഴിക്കോട് തന്നെ കാണാന്‍ വന്നതും, സിനിമയില്‍ ഒന്ന് മുഖം കാണിക്കാന്‍ മമ്മൂട്ടി അവസരം ചോദിച്ചെത്തിയതും ഒരു റേഡിയോ നാടകം കേള്‍ക്കുന്ന ഗരിമയോടെ   നമ്മള്‍ ആസ്വദിച്ചു.രണ്ട് മണിക്കൂര്‍ പോയതറിഞ്ഞില്ല. ഫോട്ടോ എടുക്കണമെന്നു ഞാന്‍ പറഞ്ഞു.മാഷ്‌ വീണ്ടും ഉഷാറായി . ജുബ്ബ ഇടാതെ വെറും കാവി മുണ്ട് ഇട്ടായിരുന്നു മാഷ്‌ നമ്മോട്‌ സംസാരിച്ചിരുന്നത് . ജുബ്ബയില്ലാതെ ഒരു ഫോട്ടോ എടുക്കാമെന്ന് പറഞ്ഞപ്പോള്‍ അതിനും റെഡി .പിന്നെ ജുബ്ബയിട്ട് ടീച്ചറുടെ കൂടെ ഇരുന്ന്‍ ഒരു നല്ല ഫോട്ടോ എടുക്കാന്‍ ടീച്ചറും മാഷും എനിക്ക് പോസ് ചെയ്തുതന്നു.ചായ കുടിച്ച് പിരിയാന്‍ നേരം മാഷ്‌ എഴുതിയ 'ഒലിവര്‍ ട്വിസ്റ്റ്‌ ' എന്ന പരിഭാഷാ പുസ്തകം കൈയ്യൊപ്പ് ചാര്‍ത്തി അനീഷിന് നേരെ നീട്ടിയപ്പോള്‍ ഭക്തിയാദരപുര്‍വ്വം വാങ്ങിക്കുന്നതിനിടെ അനീഷ് പറഞ്ഞു നിങ്ങളെഴുതിയ 'ശുര്‍പ്പണഖ' ഞാന്‍ കോളജില്‍ പഠിച്ചിട്ടുണ്ടെന്ന്. ഉടന്‍ മാഷുടെ മുഖത്ത് അഭിമാനവും സന്തോഷവും ചേര്‍ന്നുള്ള ഒരു ഭാവം മിന്നി മറയുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. 
മാതൃഭൂമി ലേഖകന്‍ 
പി.പി. അനീഷ്‌ കുമാര്‍ 
     വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.പാനൂര്‍ യു. പി. സ്കൂളിലെ വാര്‍ഷികോത്സവം.വേദിയില്‍ ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ സംഗീത ശില്പം.സ്കൂള്‍ വിദ്യാര്‍ത്ഥികളോടൊപ്പം പൂതമായി അഭിനയിക്കുന്നത് പ്രധാനാധ്യാപകനായ കുഞ്ഞനന്തന്‍ തായാട്ട് എന്ന കെ. തായാട്ട് .  - എന്ന ആമുഖത്തോടെ തുടങ്ങുന്ന ലേഖനം 2010  ജുലായ്  ഒമ്പതിന്റെ കാഴ്ചയില്‍ 'ജ്വലിക്കുന്ന ഓര്‍മ്മകളില്‍ തായാട്ട് ' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചു വന്നു.കൂടെ മാഷെയും, ടീച്ചറെയും ഒന്നിച്ചിരുത്തി ഞാന്‍ എടുത്ത ഫോട്ടോയും. അന്ന് രാവിലെ എട്ട്  മണിയോടെ ഞാന്‍ മാഷെ  വിളിച്ച് ലേഖനം കണ്ടോ എന്ന് ചോദിച്ചു .വായിച്ചു.., ഒരുപാടുപേര്‍ വിളിച്ചു.വളരെ നന്നായിട്ടുണ്ട് .നിങ്ങളോടൊക്കെ ഒരുപാട് നന്ദിയുണ്ട്. അനീഷിനോടും എന്റെ പ്രത്യേകം നന്ദി പറയണം. മറക്കരുത്. കൂടെ  മാഷ്‌ മറ്റൊരു കാര്യം കൂടി പറഞ്ഞു: 'താനെടുത്ത ഫോട്ടോയും നന്നായിട്ടുണ്ടെടോ..' ഒരു വലിയ മനുഷ്യന്‍ എനിക്ക് തരുന്ന അംഗീകാരം.

  തായാട്ട് മാഷ്‌  ക്ഷീണിതനാണെന്ന് എന്നോട് ആരോപറഞ്ഞു.ഓരോ തിരക്കുകാരണം പോവാന്‍ പറ്റിയില്ല.എങ്കിലും രാജേന്ദ്രേട്ടനോട് മാഷുടെ വിവരം വിളിച്ചു ചോദിക്കുമായിരുന്നു.വലിയ കുഴപ്പമൊന്നുമില്ലെന്ന് പറയും.     2011 നവംബര്‍ അവസാനത്തെ ആഴ്ചയിലെ ഒരു ദിവസം രാവിലെ  മാഷെ കാണാനായി തന്നെ ഞാന്‍ വീട്ടിലെത്തി. പടിഞ്ഞാറ്റ മുറിയില്‍ മാഷെയും,ടീച്ചറെയും  രാജേന്ദ്രേട്ടനെയും പൂമുഖത്തു നിന്ന് തന്നെ ഞാന്‍ കണ്ടു.എന്നെ കണ്ടയുടന്‍ രാജേന്ദ്രേട്ടന്‍ പുറത്തേക്ക് വന്നിട്ടു പറഞ്ഞു 'എടാ ..,നിന്നെ കാണാനില്ലാലോ .., വാ..' എന്റെ കൈപിടിച്ച്‌ നേരെ മാഷുടെ മുന്നില്‍ കൊണ്ടുപോയി  മാഷോട് രാജേന്ദ്രേട്ടന്‍ പറഞ്ഞു അച്ഛാ... ജി. വി. മാസ്റ്റരുടെ മകന്‍ രാകേശ് .മാഷുടെ രണ്ടു കൈയും ചേര്‍ത്ത് ഞാന്‍ കൂട്ടി പിടിച്ചപ്പോള്‍ നിറ പുഞ്ചിരിയോടെ എന്നോട് ചോദിച്ചു നീ നമ്മളെയൊക്കെ മറന്നോ ? ഞാന്‍ പറഞ്ഞു അതെങ്ങനെ മറക്കും.അടുത്ത ചോദ്യം അച്ഛനെ കുറിച്ചു തന്നെ. ഞാന്‍ വിശദമായി തന്നെ പറഞ്ഞു കൊടുത്തു.ഞങ്ങളുടെ സംസാരം സാധാരണ പോലെ വിവിധ മേഖലകളിലേക്ക് കടന്നു. ഒന്നര മണിക്കൂറിനു ശേഷം ഞാന്‍ മാഷുടെ കൈ പിടിച്ച് യാത്ര ചോദിച്ചു . അപ്പോള്‍ എന്നോട് പറഞ്ഞു ഇടക്കൊക്കെ വരണം മറക്കരുത്. ഇല്ലെന്നു പറഞ്ഞ് തിരിഞ്ഞ്   രണ്ടടി വെച്ചപ്പോള്‍ പിന്നില്‍ നിന്ന് പെട്ടന്നൊരു  വിളി 'എടോ നീ എന്റെ അനുഗ്രഹം വാങ്ങിക്കാതെയാണോ പോകുന്നത് ' പിന്നെ ഞാന്‍ ഒന്നും ചിന്തിച്ചില്ല . എല്ലാം മറന്ന്‌ ആ പാദങ്ങള്‍ തൊട്ട് നമസ്കരിച്ചു. ദൈവിക ശക്തിയുള്ള ആ കൈകള്‍ എന്നെ തലോടുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. അശരീരി പോലെ എന്റെ കാതുകളില്‍ ഞാന്‍ കേട്ടു : നിനക്ക് നല്ലത് മാത്രം വരട്ടെ. നീ നന്നാവും മകനെ.., എന്റെ അനുഗ്രഹം എന്നും നിനക്കുണ്ടാവും.സാക്ഷികളായി ടീച്ചറും, രാജേന്ദ്രേട്ടനും. സ്വര്‍ഗം കീഴടക്കിയ അനുഭവമായിരുന്നു അത്. പിന്നെ കറെ   നേരം ഞാന്‍ ഭൂമിയിലായിരുന്നില്ല .
രാജേന്ദ്രന്‍ തായാട്ടും , രാജു കാട്ടുപുനവും 
     മറ്റൊരു ആവശ്യത്തിനുവേണ്ടി  ഒരു ദിവസം  ാലസാഹിത്യകാരന്‍ കൂടിയായ രാജു കാട്ടുപുനത്തെ വിളിച്ചു. സംസാരമദ്ധ്യേ  തായാട്ട് മാഷെ കുറിച്ചുമായി.അപ്പോഴാണ് അറിയുന്നത് തായാട്ട് മാഷുടെ ആരോഗ്യം വളരെ മോശമാണെന്നും ,ആസ്പത്രിയിലാണുള്ളതെന്നും. രാജേന്ദ്രേട്ടനെ വിളിച്ചപ്പോഴും ഇതേ അഭിപ്രായം തന്നെ പറഞ്ഞു. ആസ്പത്രിയില്‍ പോയി കാണണമെന്ന് വിചാരിച്ചെങ്കിലും സാധിച്ചില്ല. ഡിസംബര്‍ നാലിന് രാത്രി ഞാന്‍ മാതൃഭൂമിയിലേക്കുള്ള വാര്‍ത്തകള്‍ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.പെട്ടന്ന്  മൊബൈലില്‍ രാജേന്ദ്രേട്ടന്റെ വിളി വന്നു. ഞാന്‍ ഹലോ എന്നു പറയും മുന്നെ ഞാന്‍ കേട്ടത്  'എടാ.... ജിവി.. അച്ഛന്‍ പോയടാ ,പത്രക്കാരെ വിളിച്ച് നീ വേണ്ടത് ചെയ്യുമല്ലോ' എനിക്കൊന്നും അങ്ങോട്ട്‌ പറയാന്‍ കഴിഞ്ഞില്ല.വിവരം നേരെ അച്ഛനോട് പറഞ്ഞു. അല്പനേരത്തെ മൗനത്തിനു ശേഷം അച്ഛന്‍ പറഞ്ഞു 'എനിക്കും, തായാട്ടിനും ഏതാണ്ട് ഒരേ പ്രായമാണ്. തായാട്ടിന്റെ ഒരു മുഖം എന്റെ മനസ്സിലുണ്ട് . ഞാന്‍ വരുന്നില്ല . നീ എന്തായാലും പോവണം . പ്രഗത്ഭനാണ്‌ .പക്ഷെ വേണ്ടത്ര അംഗികാരമോ , അര്‍ഹതയോ കിട്ടിയിട്ടില്ല.  തായാട്ട്  ആരുടെയും പിന്നാലെ പോയി തലചൊറിഞ്ഞ് നില്‍ക്കില്ല. അതുകൊണ്ടാണ് അയാള്‍ തഴയപ്പെട്ടത്‌ . പറഞ്ഞിട്ടെന്താ കാര്യം സമയമാവുമ്പോള്‍ ഓരോരുത്തരും പോവും.' മരണ വാര്‍ത്ത എനിക്ക് അറിയാവുന്ന ചാനലുകളിലോക്കെ  ഞാന്‍ വിളിച്ചു പറഞ്ഞു. നിമിഷങ്ങള്‍ക്കകം ഫ്ലാഷ് ന്യൂസ്‌ കാണിച്ചു. പ്രശസ്ത ബാലസാഹിത്യകാരന്‍ കെ. തായാട്ട് അന്തരിച്ചു. അങ്ങനെ കെ. തായാട്ടിന്റെ മരണം ലോകം സാക്ഷ്യപ്പെടുത്തി. 
കെ പാനൂര്‍,കെ. പൊന്ന്യം,കെ. തായാട്ട്
     കതിരൂര്‍ ഗവ. ഹൈസ്കൂളിന്റെയും പ്രശസ്ത കവി വി. വി. കെ യുടെയും   ശിഷ്യന്മാരായ 'കെ ത്രയം' (കെ. തായാട്ട്, കെ. പൊന്ന്യം, കെ പാനൂര്‍ )   2010 മേയ് അഞ്ചിനു കതിരൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒത്തു ചേര്‍ന്നപ്പോള്‍ മാതൃഭൂമിക്ക്  വേണ്ടി തയ്യാറാക്കിയ വാര്‍ത്തയും, ഫോട്ടോയും എന്റെ കൈവശമുണ്ടായിരുന്നു. അത് വെച്ച് ഞാനും തായാട്ട് മാഷെക്കുറിച്ച് ഒരു അനുസ്മരണം മാതൃഭൂമിക്ക് രാത്രി വളരെ വൈകി അയച്ചു കൊടുത്തു. പിറ്റെ ദിവസത്തെ പത്രത്തില്‍ അത് അച്ചടിച്ച് വന്നു. 'യാത്രയായത് കെ. ത്രയത്തില്‍ പ്രമുഖന്‍' 
       അവസാനമായി ഒന്ന് കാണാന്‍ ഞാന്‍ വീട്ടിലെത്തി. പൊന്ന്യം കലാധാരാ സെക്രട്ടറി എന്ന നിലയില്‍ കലാധാരക്ക് വേണ്ടി പുഷ്പചക്രം സമര്‍പ്പിക്കേണ്ടതും എന്റെ ചുമതലയായിരുന്നു.ഒരു യാത്രക്ക് പുറപ്പെട്ടത്‌ പോലെ പുമുഖത്ത് ശീതീകരിച്ച പേടകത്തില്‍ കിടത്തിയ  ചേതനയറ്റ ശരീരം എന്നോട് എന്തോ പറയുന്നത് പോലെ തോന്നി.എന്നെ കണ്ടയുടന്‍ രാജേന്ദ്രേട്ടന്‍ എന്റെ അടുത്ത് വന്ന് ചുമലില്‍ പിടിച്ചിട്ട് പറഞ്ഞു എടാ അച്ഛന്‍ അവസാനമായി അനുഗ്രഹിച്ചത് നിന്നെയാണ്. അച്ഛന്റെ അനുഗ്രഹം ഒരുപാടു പേര്‍ വന്ന്‍ വാങ്ങിപോയിട്ടുണ്ട്. പക്ഷെ അച്ഛന്‍ ആരെയും വിളിച്ച് അനുഗ്രഹിക്കാറില്ല.ആ ഭാഗ്യം നിനക്കാണ് കിട്ടിയത് . ഒരു നിമിത്തം പോലെ അന്ന് അച്ഛന് നിന്നോടെന്തോ..... രാജേന്ദ്രേട്ടന് വാചകം പുര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.ഞാനും ഒരു നിമിഷം സ്തബ്ധനായി. പുര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ആ മഹാനുഭാവന്റെ ശരീരം തീ ഗോളം ഏറ്റുവാങ്ങുമ്പോള്‍ എന്റെ മനസ്സ് മന്ത്രിച്ചു : ഇനി എന്നെ വിളിച്ചനുഗ്രഹിക്കാന്‍ എനിക്ക് ജന്മം നല്‍കിയ എന്റെ അച്ഛനും, അമ്മയും മാത്രം.


തായാട്ട് അനുസ്മരണം മുല്ലപ്പള്ളി രാമചന്ദ്രന്‍




6 അഭിപ്രായങ്ങൾ: