Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ശനിയാഴ്‌ച, മേയ് 31, 2014

C.K.Kanaran Vaidyar Ponniam

സി.കെ. കണാരന്‍ വൈദ്യര്‍ 
                    എന്ന സാമൂഹിക പരിഷ്കര്‍ത്താവ്

സാമൂഹിക പരിഷ്കരണം സ്വന്തം വീട്ടില്‍ നിന്ന് തുടങ്ങി സമൂഹത്തിന് മാതൃകകാട്ടിയ പൊതുപ്രവര്‍ത്തകനായ ഭിഷഗ്വരനാണ് 2011 മെയ് 24 ന്
ഈ ലോകത്തോട് വിടപറഞ്ഞ  സി. കെ. കണാരന്‍ വൈദ്യര്‍.ആയുര്‍വേദ ചികിത്സയുടെ ആറ് പതീറ്റാണ്ടുകള്‍ പിന്നിട്ട കണാരന്‍വൈദ്യര്‍ യാത്രയായതോടെ പൊന്ന്യത്തുകാര്‍ക്ക് നഷ്ടമാവുന്നത് സ്വന്തം വൈദ്യരെക്കൂടിയാണ്.വൈദ്യരെന്നാല്‍ ഇവിടുത്തുകാര്‍ക്ക് കണാരന്‍ വൈദ്യരാണ്. മരിക്കുമ്പോള്‍ 96 വയസ് പ്രായമുണ്ടായിരുന്നു.
     വിദ്യാഭ്യാസം ചെയ്യേണ്ട പ്രായത്തില്‍ രക്ഷിതാക്കള്‍ ബാല്യവിവാഹം ചെയ്ത് അയച്ച സ്വന്തം സഹോദരി ചിരുതൈക്കുട്ടിയെ ഭര്‍തൃഗൃഹത്തില്‍  നിന്ന് കൂട്ടിക്കൊണ്ട് വന്ന് വീണ്ടും വിദ്യാലയത്തിലയച്ച് തലശ്ശേരി താലൂക്കിലെ ആദ്യ ഡോക്ടറാക്കിയതിനു പിന്നില്‍ വൈദ്യരുടെ സാമൂഹ്യ വീക്ഷണവും, ധീരതയുമുണ്ടായിരുന്നു. യാഥാസ്ഥിതികരെ ഞെട്ടിച്ച ഈ തീരുമാനത്തിനു ഊര്‍ജ്ജം നല്കിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ദേശീയ പ്രസ്ഥാനവുമായുള്ള അടുപ്പമാണ്.
    പൊന്ന്യം സറാമ്പിയിലുള്ള സി. കെ. വൈദ്യശാലയില്‍ നിന്നാണ് 1940 മുതല്‍ 2005 വരെ വൈകീട്ട് അഞ്ച് മുതല്‍ ഏഴ് വരെ രോഗികളെ പരിശോധിച്ചത്.മറ്റുസമയങ്ങളില്‍ രോഗികളുടെ വീട്ടില്‍ ചെന്നാണ് ചികിത്സിക്കാറ്.  
      തിരുവങ്ങാട് നീലകണ്ഠന്‍ മൂസ്സദിന്റെയും, ശങ്കരന്‍ നമ്പ്യാര്‍ മുന്‍ഷിയുടെയും കീഴില്‍ നിന്ന് സംസ്കൃതവും, പിണറായിലെ നാരായണന്‍ നമ്പ്യാരുടെ കീഴില്‍ നിന്ന് ആയുര്‍വേദത്തിന്റെ ബാലപാഠവും പഠിച്ച ശേഷം 1934 ല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്ന കണാരന്‍ വൈദ്യര്‍ പി. എസ്. വാര്യരുടെ ശിഷ്യനുമാണ്.1938  മുതല്‍ ആര്യവൈദ്യനായി ചികിത്സയാരംഭിച്ചു. സ്റ്റതസ്കോപ്പ് ഉപയോഗിക്കുന്ന ആദ്യ വൈദ്യര്‍ എന്ന ഖ്യാദിയും അദ്ദേഹത്തിനു ലഭിച്ചു. 
     ചെറുകണ്ടിക്കാവ് ചന്തുപ്പെരുമലയന്റെയും, ചിരുതൈയുടെയും മകനായ വൈദ്യര്‍ സമുദായോദ്ധാരകനും, കലോപാസകനും, കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. കലാകാരന്മാരുടെ സംഗമസ്ഥാനമായിരുന്നു ചെറുകണ്ടിക്കാവ് തറവാട്.തിരുവിതാംകൂറില്‍ നിന്നെത്തിയ ഗോവിന്ദന്‍ നായരാശാന്റെ ശിക്ഷണത്തില്‍   പത്താം വയസ്സില്‍ വൈദ്യര്‍ കഥകളി അഭ്യസിച്ചു.കല്ല്യാണ സൌഗന്ധികം, ലവണാസുരവധം, ഉത്തരരാമായണം, എന്നീ വേഷങ്ങള്‍ ചെയ്തു കോട്ടയം തമ്പുരാനില്‍ നിന്ന് പട്ടും വളയും ലഭിച്ച പിതാവില്‍ നിന്നു തന്നെ തെയ്യത്തിന്റെ പാഠങ്ങള്‍ അഭ്യസിച്ചു. പൊന്ന്യം മുച്ചിലോട്ട് കാവില്‍ തെയ്യം കെട്ടാന്‍ വൈദ്യര്‍ സന്നദ്ധനായി. 
     ഉത്തരകേരളാ മലയന്‍ സമുദായോദ്ധാരണ സംഘം പ്രസിഡന്റായി 12 വര്‍ഷം പ്രവര്‍ത്തിച്ചു. സംഗീതം, കഥകളി, തെയ്യംകല, പാരമ്പര്യശാസ്ത്രം സംസ്കൃതം എന്നിവ പരിപോഷിപ്പിക്കുന്നതിനായി തലശ്ശേരി തിരുവങ്ങാട് സി. കെ. കണാരന്‍ വൈദ്യര്‍ ട്രസ്റ്റും സ്ഥാപിച്ചു.
     ദീര്‍ഘകാലം കോണ്‍ഗ്രസ് കതിരൂര്‍ മണ്ഡലം പ്രസിഡന്റായും, 1995 മുതല്‍ 2000 വരെ കതിരൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് വൈദ്യരുടെ ചെറുകണ്ടിക്കാവ് വീട് പൊന്ന്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ ആസ്ഥാനമായിരുന്നു. 1938 മുതല്‍ 1942 വരെയുള്ള കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ പല രഹസ്യയോഗങ്ങളും സ്റ്റഡി ക്ലാസുകളും ഇവിടെ വെച്ചുനടത്താന്‍ നേതൃത്വം നല്‍കിയതും,ഗാന്ധിഭക്തനായ കണാരന്‍ വൈദ്യരാണ്. ദേശീയ നേതാക്കളുടെ സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന ലഘുലേഖകളും കല്ലച്ചില്‍ കോപ്പിയെടുക്കാനുള്ള സംവിധാനം ചെറുകണ്ടിക്കാവ് വീട്ടിലുണ്ടായിരുന്നു.   .  
    വൈദ്യരുടെ 10 മക്കളില്‍ എല്ലാവരും ഉന്നത വിദ്യഭ്യാസം നേടിയവരാണ്.അതില്‍ രണ്ടുപേര്‍ മാത്രമാണ് ആതുരശുശ്രൂഷാ രംഗത്ത് വന്നിട്ടുള്ളൂ..മൂത്തമകന്‍ ഡോ.സി. കെ. ഗംഗാധരന്‍ ( മാനസി രോഗ വിദഗ്ദ്ധന്‍) ഡോ. സി.കെ. ഭാഗ്യനാഥ് (ആയുര്‍വേദം, നാടക രചയിതാവ്).ചെറുമക്കളില്‍ എട്ട് പേര്‍ അലോപ്പതി ഡോക്ടര്‍മാരും രണ്ട് പേര്‍ ആയുര്‍വേദ ഡോക്ടര്‍മാരുമാണ്. അതില്‍  കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ടോഫ് മെഡിക്കല്‍ സയന്‍സിലെ കാര്‍ഡിയോളജി പീഡിയാട്രിക്ക് സര്‍ജന്‍ ഡോ. കെ..മഹേഷ് ഇന്ത്യയിലെ അറിയപ്പെടുന്ന ഡോക്ടര്‍മാരിലൊരാളാണ്. 
ഡോ. സി.കെ. ഭാഗ്യനാഥിനെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2 അഭിപ്രായങ്ങൾ: