Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ബുധനാഴ്‌ച, ജൂലൈ 15, 2026

 അഞ്ചരക്കണ്ടിയും കറുപ്പത്തോട്ടവും
 

സുഗന്ധവ്യഞ്ജനങ്ങളുടെ വില മനസ്സിലാക്കിയ ബ്രിട്ടീഷുകാർ 1767-ൽ തലശ്ശേരിക്കടുത്തുള്ള ഒരു പുഴയോരത്ത് ആദ്യം 'അഞ്ച് കണ്ടിയും പിന്നീട് പുഴയോട് ചേർന്നുള്ള അരക്കണ്ടിയും' (ഏതാണ്ട് 500 ഏക്കർ) സ്ഥലം നാടുവാഴിയിൽ നിന്നും വാങ്ങി. അഞ്ചും അരക്കണ്ടിയും ചേർന്ന സ്ഥലമാണ് പിന്നീട് 'അഞ്ചരക്കണ്ടി'യായി മാറിയത്.  ഗ്രാമ്പു, ജാതി, കുരുമുളക് എന്നിവ കൃഷി ചെയ്തു. ഒപ്പം കറുപ്പത്തോട്ടവും ഉണ്ടാക്കി.
  1850-ൽ ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ പ്രതിനിധിയായി  ലോർഡ് മർഡോക്ക് ബ്രൗൺ  അഞ്ചരക്കണ്ടിയിലെത്തി. കറുവാപ്പട്ടയിൽ നിന്ന് എണ്ണ (Cinnamon Oil) നിർമ്മിക്കുന്ന ഫാക്ടറിയും പുഴക്ക് അഭിമുഖമായി മനോഹരമായ ബംഗ്ലാവും തോട്ടത്തിനോട് ചേർന്ന് നിർമ്മിച്ചു. കൂടാതെ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും രേഖകൾ സൂക്ഷിക്കുകയും ചെയ്തു. നാട്ടുകാരുമായുള്ള തർക്കങ്ങൾ ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം. 1865 ഫിബ്രവരി ഒന്നിന് അന്നത്തെ സർക്കാർ അംഗീകാരത്തോടെ ഇന്ത്യയിലെ ആദ്യത്തെ രജിസ്ട്രാർ ഓഫീസ് അഞ്ചരക്കണ്ടിയിൽ പ്രവർത്തനം ആരംഭിച്ചു. ബ്രൗൺ തന്നെയായിരുന്നു ആദ്യ ഡെപ്യൂട്ടി രജിസ്റ്റാർ. 
കറുപ്പത്തോട്ടമൊക്കെ മുറിച്ചുമാറ്റിയാണ് സ്വകാര്യ വ്യക്തി അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജ് പണിതിരിക്കുന്നത്.

വ്യാഴാഴ്‌ച, ജൂലൈ 02, 2026

വീടിന് ഐശ്വര്യം പന്ത്


വീടിന് ഐശ്വര്യം പന്ത്

 

 

പന്തിന്റെ മാതൃകയിൽ നിർമ്മിച്ച വീടിന്റെ ഗെയ്റ്റിനുമുന്നിൽ കെ.പി.ഷിജു

 വീടിന്റെ ഐശ്വര്യമാവുകയാണ് പന്ത്. കതിരൂർ ഹൈസ്‌കൂൾ കൂറ്റേരിച്ചാൽ റോഡിലെ ഒരു വീടിന്റെ പേര് 'പന്ത് ' എന്നാണ്. പേര് മാത്രമല്ല ഗെയ്റ്റിനും തൂണിനുമുണ്ട് പന്തുമായി ബന്ധമുള്ള പ്രത്യേകതകൾ. 
   കാൽപന്ത് കളിയോടുള്ള തീവ്രപ്രണയമാണ്  കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് കാപ്പുമ്മൽ ബ്രാഞ്ച് മാനേജർ കെ.പി.ഷിജു വീടിന് പന്ത് എന്ന പേര് നല്കിയത്. ഗെയ്റ്റിന്റെ രണ്ട് തൂണുകളുടെയും മുകളിൽ  കോൺക്രീറ്റിൽ തീർത്ത വലിയ പന്താണ്  ആരെയും ആകർഷിക്കുക. എട്ട് വർഷം മുന്നെയാണ് ഷിജു ഗെയ്റ്റ് നിർമ്മിച്ചത്. കോൺക്രീറ്റിൽ വലിയ ഗോളമുണ്ടാക്കി  ജെ സി ബി ഉപയോഗിച്ചാണ് അത് തൂണിനുമുകളിൽ എടുത്തുവെച്ചത്. കാൽപ്പന്തിന്റെ മാതൃക രൂപകല്പന ചെയ്തത് ചിത്രകാരനും ഡയറ്റ് അധ്യാപകനുമായ എ.രവീന്ദ്രനാണ്. ഗെയ്റ്റിന്റെ പാളികൾ നെറ്റിന്റെ മാതൃകയിലാണ് അതിൽ രണ്ട് കളിക്കാരെയും കാണാനാവും. ഗെയ്റ്റും തൂണും ആറ് മാസം എടുത്താണ് പൂർത്തീകരിച്ചത. അന്ന് ചെലവ് ഒരുലക്ഷം രൂപ കവിഞ്ഞിരുന്നു. കാൽപ്പന്ത് കളിയെ സ്‌നേഹിക്കുന്ന ഷിജു സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ ഞാൻ സ്വന്തമായി പണിയുന്ന വീടിന് പന്ത് എന്നാണ് പേര് നല്കുക എന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഒരു സാക്ഷാത്ക്കാരം കൂടിയാണിത്. 
     16 വയസ്സുമുതൽ ഷിജു കതിരൂരും പരിസരത്തും നടക്കുന്ന സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിന്റെ അനൗൺസറാണ്. 1996 മുതൽ കതിരൂരിൽ നടക്കുന്ന ശൈലേഷ് മെമ്മോറിയൽ യുവധാര ടൂർണ്ണമെന്റ് പിന്നീട് കെ.വി.സുധീഷ് ടൂർണ്ണമെന്റ് എന്നിവയുടെ മുഖ്യസംഘാടകനുമാണ്. 
   കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ  താരങ്ങളായ സി.കെ.വിനീത്, മുഹമ്മദ്‌റാഫി, എൻ.പി.പ്രദീപ് എന്നിവർ നേതൃത്വം നല്കുന്ന കതിരൂർ ബാങ്ക് എഫ്-13 ഫുട്‌ബോൾ അക്കാദമിയുടെ കൺവീനറാണ് ഷിജു. രണ്ട് വർഷം മുന്നെ കതിരൂരിൽ സുനിൽ ഛേത്രി വന്നപ്പോൾ അദ്ദേഹം ഒപ്പിട്ട് നല്കിയ പന്ത് ഷിജു വീട്ടിൽ നിധിപോലെ സൂക്ഷിച്ചിരിക്കയാണ്. ഷിജുവിന്റെ കാറിന്റെയും ബൈക്കിന്റെയും മുകളിൽ പന്ത് എന്ന് എഴുതി വെച്ചിട്ടുണ്ട്. കൂടാതെ കീ ചെയിനും പന്തിന്റെ മാതൃകയാണ്. 
   അമ്മ കെ.പി.രമ, കടമ്പൂർ ഹൈസ്‌കൂൾ അധ്യാപകയും ഷിജുവിന്റെ ഭാര്യയുമായ റീഷ കിഴക്കേ വീട്ടിലും വിദ്യാർഥികളായ മക്കൾ ഗൗരിയും ഗായത്രിയും പന്തിനെയും കളിയേയും സ്‌നേഹിക്കുന്നവർ തന്നെ. 
   ഫ്രാൻസിന്റെ കടുത്ത ആരാധകനായ ഷിജു ഇത്തവണ ഫൈനൽ പൂർത്തിയാകുമ്പോൾ ഫ്രാൻസ് കപ്പും കൈയ്യിലേന്തി കളം നിറഞ്ഞ് ചിരിക്കും എന്ന ആത്മവിശ്വാസത്തിലാണ്.  



തിങ്കളാഴ്‌ച, സെപ്റ്റംബർ 04, 2023

ഈ അക്ഷരങ്ങൾ അമ്മയ്ക്കായി സമർപ്പിക്കുന്നു

 ഈ അക്ഷരങ്ങൾ അമ്മയ്ക്കായി സമർപ്പിക്കുന്നു

' നാടുകാണിച്ചുരം' എന്ന വാക്ക് ഞാൻ പരിചയപ്പെടുന്നത് യു.പി. ക്ലാസിൽ പഠിക്കുമ്പോഴാണ്. പ്രശസ്ത ബാലസാഹിത്യകാരൻ കെ. തായാട്ടിന്റെ ഒരു കഥാസമാഹാരത്തിന്റെ പേരാണ് നാടുകാണിച്ചുരം.ഒരു എലി കെണിയിൽ അകപ്പെട്ടുപോയ കഥയാണ്.
    വർഷങ്ങൾക്ക് ശേഷം ഇന്ന് (2-9 - 2023 ) കുടുംബസമേതം നിലമ്പൂർ
നാടുകാണിച്ചുരത്തിലേക്ക് 13 കിലോ മീറ്റർ 

നാടുകാണിച്ചുരം വഴി ഗൂഡല്ലൂരിൽ എത്തി. തിരിച്ച് നാടുകാണി വഴി നിലമ്പൂരിലേക്കും.
നാടുകാണി ഉൾപ്പെടുന്ന വഴിക്കടവ് പോലീസ് സ്റ്റേഷൻ മേധാവിയും
കഥാകൃത്തുമായ മനോജ് പറയറ്റ നാടുകാണി എന്ന ഗ്രാമം കൂടുതൽ പരിചയപ്പെടുത്തിത്തന്നു.
 
    എന്റെ അച്ഛന്റെ സുഹൃത്തും ഞാൻ ഏറെ സ്നേഹിക്കുകയും ചെയ്ത കെ. തായാട്ടിനെയും നാടുകാണിച്ചുരം എന്ന കഥയും ഒരിക്കൽകൂടി ഓർത്തു. മനസ്സിൽ കുടിയേറിയ കഥയുടെ ഒരു തിരിച്ചു വരവ്. അതാണ് ആ കഥയുടെ ശക്തി.
ഇന്നലെ രാവിലെയാണ് നിലമ്പൂരിലെത്തിയത്. ഷോർണ്ണൂരിൽ നിന്നും

നിലമ്പൂരിലേക്ക് ട്രയിനിൽ. സാധാരാണ ട്രെയിൻ യാത്രയേക്കാൾ മനോഹരം . സാധാരണ ട്രെയിൻ യാത്രയിൽ കാണുന്ന കാഴ്ചയല്ലിത്. റബ്ബർ , കവുങ്ങ്, വാഴ, വയൽ, പാറക്കൂട്ടം എന്നിവയുടെ നടുവിലൂടെയുള്ള
യാത്ര . കുഞ്ഞു റെയിൽവെ സ്റ്റേഷനുകളും. കേരളത്തിൽ ഇത്ര മനോഹര ട്രെയിൻ യാത്ര വേറെയില്ല. ഒരു ട്രയിൽ ഒഴിച്ച് മറ്റെല്ലാ ട്രെയിനുകളും ലോക്കൽ .
കെനോലി (തേക്ക് കൂടുതലുള്ള കാട് ) തേക്ക് മ്യൂസിയം എന്നിവയും കാണേണ്ടതാണ്. തേക്ക് മ്യൂസിയത്തിലെ ജൈവപാർക്കും വേറിട്ട കാഴ്ചയാണ്.
മലബാർ കാൻസർ സെന്ററിൽ എന്റെ കൂടെ എത്തിക്സ് കമ്മിറ്റി അംഗമായിരുന്ന ഡോ. വാസുദേവൻ (എം.ഡി. ജനറൽ മെഡിസിൻ ) സാറിന്റെ വീട് നിലമ്പൂർ കോവിലകം ഗെയിറ്റിന് മുന്നിലാണ്. അദ്ദേഹവും ഭാര്യ ഡോ. രമാദേവി ( ഗൈനോക്കോളജിസ്റ്റ്) യും കോവിലകത്തിന്റെ ചരിത്രം പറഞ്ഞു തന്നു. ഒരുപാട് ചരിത്രം ഇവിടെ ഉറങ്ങുന്നുണ്ട്. പ്രശസ്ത ഗായകൻ കൃഷ്ണചന്ദ്രന്റെ തറവാട് വീടും ഈ കോവിലകത്താണ്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇപ്പോഴും കോവിലകത്തുണ്ട്. ഡോ. രമാദേവിയുടെ കൂടെ കോവിലകത്തിന്റെ മുന്നിലൂടെ
കോവിലകം ഗെയ്റ്റ്

ഞങ്ങൾ നടന്നു. കോവിലകത്ത് വേട്ടക്കൊരുമകൻ ക്ഷേത്രമുണ്ട്. അവസാനം ചെന്നെത്തുന്നത് ചാലിയാർ പുഴയോരത്തും. കൃത്യമായി മഴ പെയ്യാത്തതിനാൽ ചാലിയാർ മെലിഞ്ഞിരിക്കുന്നു.
നിലമ്പൂർ ഗൂഡല്ലൂർ യാത്ര മനോഹരമാണ്. ബസ്സിലാണ് ഞങ്ങൾ പോയത്.
ഗൂഡല്ലൂർ

നിലമ്പൂരിൽ നിന്ന് ഗൂഡല്ലൂരിലേക്കുള്ള യാത്രയും ഒരനുഭവമാണ്. നട്ടുച്ചക്ക് പോലും സൂര്യവെളിച്ചം കുറഞ്ഞ ശക്തമായ കാട്, ചുരം, പാറക്കെട്ടുകൾ, പേടിയാവുന്ന കൊല്ലി എല്ലാം ആസ്വദിക്കാവുന്ന യാത്ര .
തിരിച്ചു വരുമ്പോഴാണ് മനോജ് പറയറ്റയെ കാണുന്നത്. 2020-ൽ ജി വി ബുക്സ് പ്രസിദ്ധീകരിച്ച 20 പോലീസുകാരുടെ കഥാസമാഹാരമായ സല്യൂട്ട് പുസ്തകത്തിലേക്ക് കഥ അയച്ച അന്നുമുതൽ അടുപ്പമുള്ള പറയറ്റയെ ഇന്നാണ് ആദ്യമായി നേരിൽ കാണുന്നത്. അദ്ദേഹം ഞങ്ങളോട് കാണിച്ച സ്നേഹം വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവില്ല.
മനോജ് പറയറ്റയോടൊപ്പം 
എല്ലാ ബന്ധങ്ങളും എന്നെ കോർത്തിണക്കുന്നത് അക്ഷരങ്ങളും പുസ്തകങ്ങളുമാണ്.
സപ്തംബർ മൂന്ന് 2021 മുതൽ മറക്കാനാവാത്ത തിയ്യതി. അമ്മ ( കെ.മാധവി ടീച്ചർ ) വിട്ടുപോയ ദിനം. നാളെ മൊറ്റൊരു സപ്തംബർ മൂന്ന് . ആദ്യാക്ഷരം നാവിൽ കുറിച്ചത് അച്ഛൻ. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിപ്പിച്ചത് അമ്മ . എന്റെ ഒന്നാം ക്ലാസിലെ അധ്യാപിക കൂടിയായിരുന്നു അമ്മ. ഈ അക്ഷരങ്ങൾ അമ്മയ്ക്കായി സമർപ്പിക്കട്ടെ !
അമ്മ








ശനിയാഴ്‌ച, മേയ് 08, 2021

വെള്ളിയാഴ്‌ച, ഫെബ്രുവരി 26, 2021

സുഗതകുമാരിയെക്കുറിച്ച് പഠിക്കാനും പഠിപ്പിക്കാനും ഏറെ സഹായകമാകുന്ന ഗ്രന്ഥം.


തണൽ: 

ഓർമ്മപുസ്തകം

എഡിറ്റർ : ഡോ.ആർ.വി.എം.ദിവാകരൻ

സുഗതകുമാരി എന്ന എഴുത്തുകാരിയെ, പരിസ്ഥിതിപ്രവർത്തകയെ, ആ തണലിനെ ഓർത്തെടുക്കുകയാണ് മലയാളത്തിലെ പ്രമുഖ എഴുത്തുകാർ. ഒപ്പം, ആ കവിതകളെയും പാരിസ്ഥിതിക - സാമൂഹിക- രാഷ്ട്രീയ നിലപാടുകളെയും ആഴത്തിൽ വിമർശനവിധേയമാക്കുന്ന പഠനങ്ങളും. 

      സുഗതകുമാരിയെക്കുറിച്ച് പഠിക്കാനും പഠിപ്പിക്കാനും ഏറെ സഹായകമാകുന്ന ഗ്രന്ഥം.


Rs : 333

2021മാർച്ച് 10 ന് പുറത്തിറങ്ങുന്നു.

പ്രീ പബ്ലിക്കേഷൻ ബുക്കിങ്ങ് ആരംഭിച്ചു.

280 രൂപയ്ക്ക് പുസ്തകം നിങ്ങളുടെ കൈയ്യിലെത്തുന്നു. 

ഗൂഗിൾ പേ ചെയ്ത ശേഷം സ്ക്രീൻഷോട്ടും പിൻകോഡ് സഹിതം വിലാസവും 9447707920 എന്ന നമ്പറിൽ വാട്സ് ആപ്പ് ചെയ്യുക.

വി.പി.പി. ആയി ലഭിക്കാനും ബുക്ക് ചെയ്യാം. (Rs:333 )

തപാൽ ചാർജ്ജ് സൗജന്യം.

പുസ്തകങ്ങൾ സ്വന്തമാക്കാൻ  www.gvbooksonline.com  സന്ദർശിക്കുക
 


തണൽ



 

തിങ്കളാഴ്‌ച, ഏപ്രിൽ 27, 2020

കൊറോണക്കാലത്ത് പോലീസിനുമുന്നിൽ കുടുങ്ങിയവർ 







 


 

പോലീസിന്റെ മുന്നിൽപ്പെട്ടുപോകുമ്പോൾ പലരും പലകഥകളാണ് പോലീസിന് മുന്നിലവതരിപ്പിക്കുക.നിരവധിക്കഥകൾ കേട്ടുമടുത്ത പോലീസിന് കൊറോണക്കാലത്ത് പുതിയകഥകളാണ് രസകരമായ ചില സംഭവങ്ങൾ

ലോക്ക്ഡൗണിന്റെ ആദ്യ ദിനങ്ങളിൽ പുറത്തിറങ്ങരുതെന്ന് പോലീസ് ജനങ്ങളെ ഉപദേശിച്ചു.നാടുനീളെ പോലീസ് വാഹനത്തിൽ അനൗൺസ്‌മെന്റ് നടത്തി.ഇതൊക്കെ നമുക്ക് ബാധകമല്ലെന്ന രീതിയിൽ  പോലീസിനെ കബളിപ്പിച്ചു ചിലർ പുറത്തിറങ്ങി.പോലീസിന്റെ പിടിയിലായി.ക്ഷമിക്കൂ സഹോദരാ... ഇത് നിനക്കും നമ്മുടെ നാടിനും വേണ്ടിയാണെന്ന്  ഉപദേശിച്ചു വിട്ടയച്ചു.ലോക്ക്ഡൗൺ മൂന്ന് ദിവസം കഴിഞ്ഞതോടെ  പോലീസ് പരിശോധനയും നടപടികളും കർശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്ന ചിലർ പോലീസിന്റെ മുന്നിൽപ്പെട്ടുപോകുമ്പോൾ പലരും പലകഥകളാണ് പോലീസിന് മുന്നിലവതരിപ്പിക്കുക.നിരവധിക്കഥകൾ കേട്ടുമടുത്ത പോലീസിന് കൊറോണക്കാലത്ത് പുതിയകഥകളാണ് കേൾക്കാൻ കഴിഞ്ഞത്. കൂടാതെ രസകരമായ ചില സംഭവങ്ങളും

കൂത്തുപറമ്പ് പ്രിൻസിപ്പൽ എസ്.ഐ .പി.ബിജു പറയുന്നു.

    പോലീസിന് കള്ളത്തരം പിടികിട്ടി എന്ന് മനസ്സിലാകുമ്പോൾ കഥ നിറുത്തി മുണ്ട് മാടിക്കുത്തി ഓടി രക്ഷപ്പെടും. ഒരു ദിവസം രാവിലെ പരിശോധന നടത്തുന്നതിനിടയിൽ മുന്നിൽപ്പെട്ടുപോയ ചെറുപ്പക്കാരൻ ഒരു പരിചയവുമില്ലാത്ത വീടിന്റെ അകത്തേക്ക് ഓടിക്കയറിയപ്പോൾ അയ്യോ... കള്ളൻ എന്ന് പറഞ്ഞ് ഭയചകിതരായി സ്ത്രീകൾ പുറത്തേക്കോടി.
     പോലീസ് റോഡിൽ നിന്നും പോകുന്നതുവരെ ഓടിക്കയറിയ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത ചിലർ വരാന്തയിലോ അകത്തോ കയറിയിരുന്ന് പത്രം വായന തുടങ്ങും. പിന്നെ പത്രത്തിലെ എല്ലാ പേജുകളും അരിച്ചു പെറുക്കി വായനപൂർത്തിയാക്കിയേ പുറത്തിറങ്ങുകയുള്ളൂ. വീട്ടിലേക്ക് ഓടിക്കയറിയ  ഒരു ഫ്രീക്കൻ കുടുങ്ങിയത് ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീടിനകത്തെ മുറിയിൽ. ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ പോവാനായി യൂണിഫോം ധരിച്ച് ഔദ്യോഗിക വാഹനം കാത്തിരിക്കയായിരുന്നു. നാട്ടുകാരൻ തന്നെയായതിനാൽ ഉദ്യോഗസ്ഥൻ ഇടപെട്ട്  ഫ്രീക്കനെ വിട്ടയച്ചു.
     പോലീസിനെ കണ്ടയുടൻ കടയുടെ മുന്നിലെ സാധനം വാങ്ങിക്കേണ്ട ക്യൂവിൽ കയറി നില്ക്കും. ഇറച്ചിക്കടയുടെ മുന്നിലെ ക്യൂവിൽ രക്ഷപ്പെടാനായി കയറി നിന്ന് രണ്ട് കിലോ ഇറച്ചിയും വാങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്.
     കൊറോണ പട്രോളിങ്ങിനിടെ മുകളിൽ നിന്നും ഒരു ഫോൺ. അഞ്ചരക്കണ്ടി മുണ്ടമെട്ടക്കടുത്തുള്ള ക്ഷേത്രപ്പറമ്പിൽ ചീട്ടു കളി നടക്കുന്നു. ഉടൻ അങ്ങോട്ടേക്ക് വിട്ടു. മൺറോഡ് അവസാനിക്കുന്നിടത്ത് വണ്ടി നിറുത്തി. തെങ്ങിൻ തോപ്പിലൂടെ മുന്നോട്ട് പോകുന്നതിനിടയിൽ 75 വയസ്സുള്ളൊരാൾ ഓടണോ വേണ്ടയോ എന്ന ഭാവത്തിൽ ഞങ്ങളുടെ മുന്നിൽപ്പെട്ടു. കൊറോണക്കാലത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയില്ലേ? എവിടുന്നാ വരുന്നേ എന്ന് ചോദിച്ചു. ഞാൻ കാവിൽ തൊഴാൻ പോയതാണെന്ന് പറഞ്ഞു.  ഉച്ചക്ക് 12.30 -നാണോ തൊഴാൻ പോവുന്നത്? തൊഴുതു തൊഴുത് സമയം പോയതറിഞ്ഞില്ല സാറേ.., പിന്നെ ആളുടെ പരുങ്ങൾ കണ്ടപ്പോൾ സംശയം തോന്നി ശരീരം  ഒന്ന് പരിശോധിച്ചപ്പോൾ അരയിൽ തിരികിവെച്ച ഒരു വലിയകുപ്പിയിൽ കള്ള് കിട്ടി. കൊറോണക്കാലത്ത് പുറത്തിറങ്ങിയതിനും വില്പനയില്ലാത്ത കള്ള് സംഘടിപ്പിച്ചതിനും നിങ്ങളുടെ പേരിൽ കേസാ.. കൊച്ചു കുട്ടിയെപ്പോലെ വിതുമ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു ' കേസ് എത്ര വേണേലും എടുത്തോ സാറേ.. അത് മറിച്ചു കളയരുത്. ഓനോട് മൂന്ന് ദിവസം കരഞ്ഞ് കാലുപിടിച്ചിട്ടാ ഒരു കുപ്പി കിട്ടിയത്. ഒരാഴ്ചയായി ഒന്നുമില്ലാതെ പച്ചക്ക് വീട്ടിലിരിക്കുന്നത്്.' ആ നിഷ്‌ക്കളങ്കതയ്ക്ക് മുന്നിൽ ഞങ്ങൾ തോറ്റുപോയി. തിരിച്ചു കൊടുത്ത കള്ളും കുപ്പി നെഞ്ചോട് ചേർത്ത് പിടിച്ച് അയാൾ ഉമ്മവെച്ചു.
    ചീട്ടു കളിക്കുന്ന സ്ഥലം കൃത്യമായി അയോളോട് ചോദിച്ച് മനസ്സിലാക്കി മുന്നോട്ട് നീങ്ങുമ്പോഴാണ് നീല പ്ലാസ്റ്റിക്ക് ബക്കറ്റുമായി ഒരാൾ വരുന്നത് കണ്ടത്. ആവശ്യത്തിലധികമുള്ള വിനയം കണ്ടപ്പോൾ അസ്വാഭാവികത തോന്നി. ബക്കറ്റിലെന്താണെന്ന് ചോദിച്ചു. കന്നൂട്ടിക്ക് കൊടുക്കാനുള്ള പുല്ലാണ്. വെറുതെ ബക്കറ്റിൽ കൈയ്യിട്ട പുല്ല് ഉയർത്തി നോക്കിയപ്പോൾ ബക്കറ്റ് നിറയെ അണ്ടിയില്ലാത്ത ചീഞ്ഞ കശുമാങ്ങ.ബക്കറ്റും ഉപേക്ഷിച്ച് അയാൾ ഓടി രക്ഷപ്പെട്ടു. പോലീസിനെ ദൂരെ നിന്നു കണ്ടതും ചീട്ടുകളിക്കാരും ഓടിപ്പോയി.

കതിരൂർ പ്രിൻസിപ്പൽ എസ്.ഐ.എം.നിജീഷ്

     ബൈക്കിൽ കതിരൂർ ടൗണിലെത്തിയ 20 വയസ്സുള്ള രണ്ട് പേരെ പിടികൂടി ചോദ്യം ചെയ്തു. റേഷൻ അരി വാങ്ങാനാണെന്ന് പറഞ്ഞു. കാർഡ് ചോദിച്ചപ്പോൾ എടുക്കാൻ മറന്നുപോയി എന്നായി. റേഷൻ അരി കാർഡില്ലാതെ കിട്ടില്ല. അതിനാൽ 20 കിലോ അരി തൊട്ടടുത്ത കടയിൽ നിന്ന് വാങ്ങിപ്പിച്ചു. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. അരിയുമായി ഇരുവരും മൂന്ന് കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് നടന്നു പോയി.

 മാലൂർ പ്രിൻസിപ്പൽ എസ്.ഐ. രജീഷ് തെരുവത്ത് പീടികയിൽ

    കൊറോണക്കാലത്ത് ഭൂതാനം കോളനിയിൽ വ്യാജവാറ്റുണ്ടെന്ന് അറിഞ്ഞ് രാവിലെ റെയിഡിന് പോയി. പരിശോധന നടത്തി. ഒരു വീടിന്റെ പിന്നാമ്പുറത്തെ വളപ്പിൽ  നിന്നും ഒരു കാനിൽ കുറച്ച വാഷ് കിട്ടി.അവിടെ കൊണ്ടു വെച്ച ആളെ ആർക്കും അറിയില്ല. മറ്റൊരു വീടിന്റെ മുറ്റം ഒരു പെൺകുട്ടി പാട്ടും പാടി അടിച്ചു വാരുന്നു. പോലീസ് അങ്ങോട്ടേക്ക് നീങ്ങി പരിശോധന നടത്തി. ഒന്നും കണ്ടില്ല. പെട്ടാന്നാണ് വീടിന്റെ കക്കൂസിൽ നിന്നും വാഷിന്റെ മണം വന്നത്. കക്കൂസിൽ പരിശോധന നടത്തിയപ്പോഴാണ് മനസ്സിലായത്. പോലീസിനെ കണ്ടയുടൻ കാനിൽ സൂക്ഷിച്ച വാഷ് കക്കൂസിൽ ഒഴിക്കുകയും കാൻ വലിച്ചെറിയുകയുമാണെന്ന്. തുടർന്നുള്ള പരിശോധനയിൽ വീടിന്റെ അലമാരയിൽ നിന്നും വ്യാജ വാറ്റുണ്ടാക്കുന്ന സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. വീട് നിൽക്കുന്ന ഭാഗം മട്ടന്നൂർ പോലീസ് പരിധിയിലായതിനാൽ മട്ടന്നൂർ പോലീസാണ് കേസ്സെടുത്തത്.
   കൊറോണക്കാലത്ത് കാമുകിയെ കാണാതിരിക്കാൻ വയ്യാതായിട്ട് ബൈക്കിലെത്തിയ കോളേജ് കുമാരനേയും പോലീസ് പൊക്കി. നിടുംപൊയിലിലെ കാമുകന് മാലൂർ തൃക്കടാരിപ്പൊയിലിലെ കോളേജ് കുമാരിയുമായി പ്രണയം. കാമുകിയെ തേടി അവളുടെ വീട്ടിന്നരികെ എത്തുമ്പോഴേക്കും പോലീസ് വണ്ടി കണ്ടു.ബൈക്ക് നിന്നു പോയി. പിന്നെ സ്റ്റാർട്ടാവുന്നില്ല.  എസ്.ഐ. രജീഷ് തെരുവത്ത് പീടികയിൽ  ചോദ്യം ചെയ്തപ്പോഴാണ് 22 ദിവസമായി കാമുകിയെ കാണാതിരിക്കാൻ കഴിയാത്തതുകൊണ്ട് വന്നതാണെന്ന് പറഞ്ഞത്. കാമുകനെ താക്കീത് ചെയ്ത് വിട്ടയച്ചു.
    (2020 ഏപ്രിൽ 19-ന് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചത് )

വെള്ളിയാഴ്‌ച, ജൂൺ 28, 2019

യാത്രതന്നെ ഒരു തീർത്ഥാടനം

 അമ്പലം എന്നത്  ചുറ്റമ്പലത്തിനുള്ളിലെ പ്രാർത്ഥനകളും പൂജകളും മാത്രമല്ല,  ഭക്തർക്ക് മാനസികമായ ഉല്ലാസം തരുന്ന കേന്ദ്രങ്ങളായി മാറണം. അതിലൂടെ 
ഭാരതത്തെ അറിയാനാവണമെന്ന ഉദ്ദേശത്തോടെയാണ് പൊന്ന്യം കൊട്ടാരം ദേവസ്ഥാനം വൈരീഘാതകൻ - ഭഗവതി ക്ഷേത്രം ട്രസ്റ്റ് തീർത്ഥാടന- ഉല്ലാസയാത്രക്ക് രൂപം നല്കിയത്. അതിന്റെ നൂറാമത് യാത്ര ജൂൺ 30-ന് പുറപ്പെടുകയാണ്. 2004 നവംബർ ആറിനാണ് രാമേശ്വരത്തേക്ക് ആദ്യമായി നൂറുപേരുമായി  യാത്ര നടത്തിയത്.  ഇതുവരെയായി 99 യാത്രകൾ.  കൊട്ടിയൂർ മുതൽ കൈലാസം വരേയും ഭാരതാതിർത്തി കടന്ന്  ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ എന്നീ രാഷ്ട്രങ്ങളും ഇതിനകം യാത്ര പോയിക്കഴിഞ്ഞു.

നൂറാമത്തെ യാത്ര സമർപ്പണയാത്ര
   
    നൂറാമത്തെയാത്ര ശരിക്ക് പറഞ്ഞാൽ ഒരു സമർപ്പണയാത്രയാണ്. വൃദ്ധർ, പരസഹായമില്ലാത്തവർ, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർ എന്നിവരടങ്ങുന്ന 45 പേരാണുള്ളത്. ഇവരുടെ  സഹായികളായിട്ടാണ് 55 പേരെ കൂട്ടുന്നത്. ഇവർ കമ്മിറ്റയംഗങ്ങളും, മാതൃസമിതി അംഗങ്ങളുമാണ്.ആകെ യാത്രാഗംങ്ങൾ 100 പേർ. ആരിൽ നിന്നും ഒരു തുകയും ഈടാക്കുന്നില്ല. എല്ലാ ചെലവുകളും ട്രസ്റ്റാണ് വഹിക്കുന്നത്. 30-ന് പുറപ്പെട്ട് ഒന്നിന് വൈകീട്ട് തിരിച്ചെത്തും.ഗുരുവായൂർ,മമ്മിയൂർ,ആനത്താവളം,തുഞ്ചൻപറമ്പ്,കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
    
നൂറാമത് യാത്രയിൽ പങ്കെടുക്കുന്നവർ
1993-ലാണ് സി.പി.ദേവദാസൻ നായർ ചെയർമാനും എൻ.പി.കരുണാകരൻ സെക്രട്ടറിയുമായ ട്രസ്റ്റ് നിലവിൽ വന്നത്. പി.ഡബ്ല്യൂ.ഡി.റിട്ട.എൻജിനിയറും സഞ്ചാരപ്രിയനുമായ എൻ.പി.കരുണാകരനാണ് പൊന്ന്യത്തെ ഗ്രാമവാസികൾക്ക് ഏറെ സുരക്ഷയോടെ യാത്രചെയ്യാനാവുന്ന തീർത്ഥാടന- ഉല്ലാസയാത്ര എന്ന ആശയം ട്രസ്റ്റിനുമുന്നിൽ അവതരിപ്പിച്ചത്. ഇത് ട്രസ്റ്റും അംഗീകരിച്ചു. അങ്ങനെയാണ് രാമേശ്വരം യാത്രക്ക് പദ്ധതികൾ തയ്യാറാക്കിയത്. സ്ഥിരമായി ഒരു സ്വകാര്യ ട്രാവൽ ഏജൻസിയുടെ സഹകരണത്തോടെയാണ് യാത്രചെയ്യുന്നത്. എല്ലാവർഷവും കൊട്ടിയൂർ, നാലമ്പലയാത്രയും നടത്താറുണ്ട്.

വിജ്ഞാനപ്രദമായ യാത്രകൾ

  തികച്ചും ഹിന്ദു ആദ്ധ്യാത്മീക യാത്ര എന്നതിൽ നിന്ന് മാറ്റി ഒരോ യാത്രക്കാരനും മനസ്സിൽ ഇടം നേടുന്ന യാത്രകളാണ് നടത്താറെന്ന് എൻ.പി.കരുണാകരൻ പറഞ്ഞു. പ്രമുഖ മുസ്ലീം തീർത്ഥാടന കേന്ദ്രമായ അജ്മീർ ദർഗ്ഗ, മാഹി മുതൽ വേളാങ്കണ്ണി വരേയും കൊച്ചിമുതൽ ഗോവ വരെയുള്ള വിവിധ ക്രിസ്ത്യൻ ചർച്ചുകൾ, ബഹായി മതക്കാരുടെ ഡൽഹിയിലെ ലോട്ടസ് ടെംബിൾ,സിക്ക് മതക്കാരുടെ അമൃതസറിലെ സുവർണ്ണ ക്ഷേത്രം, ശ്രാവണബൽഗോള, ധർമ്മസ്ഥല ,കപിലവസ്തു,രാഷ്ട്ര പിതാവിന്റെ ജന്മസ്ഥലമായ പോർബന്ധർ, രാജ്ഘട്ട്, ഡൽഹി, ആഗ്ര, ഹൈദ്രബാദ്, ചെന്നൈ, ദ്വാരക,അലഹബാദ്,മുന്നാർ, ഊട്ടി,തേക്കടി,മൈസൂർ,ഹംബി, കന്യാകുമാരി,ശ്രീപെരുംമ്പത്തൂർ,പ്രസിദ്ധമായ കോട്ടകൾ, കൊട്ടാരങ്ങൾ,മ്യൂസിയങ്ങൾ എന്നിവയല്ലാം പലയാത്രകളിലായി സന്ദർശിച്ചിട്ടുണ്ട്.
     ഒരു ദിവസം മുതൽ 15 ദിവസം വരെയുള്ള യാത്രകൾ പോയിട്ടുണ്ട്. ഇതിൽ രാമായണപഥ യാത്ര ഏറെ വ്യത്യസ്തമായത്. അയോദ്ധ്യ,നാസി,പഞ്ചവടി,കിഷ്‌കിന്ധ,പമ്പ (വടക്കേ ഇന്ത്യ),രാമേശ്വരം,ധനുഷ്‌ക്കോടി,എന്നീ പുണ്യസ്ഥലങ്ങൾ പിന്നിട്ട് ലങ്കയിൽ പോയി അവിടെ ഹനുമാൻ ആദ്യമായി കാലുകുത്തിയ സ്ഥലം, അശോകവനം,സീതാദേവി അഗ്നിപ്രവേശനം ചെയ്ത് പരിശുദ്ധത തെളിയിച്ച ഇടം എന്നിങ്ങനെയുള്ള രാമായണവുമായി ബന്ധപ്പെട്ട യാത്ര അതിമനോഹരമായിരുന്നു. പഞ്ചവടിമുതൽ ശ്രീലങ്ക വരെയുള്ളസ്ഥലം ഇന്ത്യയുടെ മാപ്പിൽ അടയാളപ്പെടുത്തിയാൽ ഒരു നേർരേഖയായി കാണാം. രാവണൻ സീതാദേവിയെ പുഷ്പകവിമാനത്തിൽ കൊണ്ടുപോയതിന്റെ തെളിവുകൂടിയാണിത്. നൂറാമത് യാത്ര കഴിഞ്ഞാൽ 101-ാമത്തെ യാത്ര കൃഷ്ണഗാഥാ മാസമായ ചിങ്ങത്തിലാണ്.  ഒറീസ, ഭുവനേശ്വർ,കൊണാർക്ക്, തിരുവോണത്തിന് പുരിയിൽവെച്ച് ഓണസദ്യകഴിക്കാനുള്ള സംവിധാനം കൂടി ഒരുക്കിയാണ് യാത്ര തയ്യാറാക്കുന്നത്.
   

  രണ്ട് വർഷം മുന്നെ ട്രസ്റ്റിന്റെ സഹകരണത്തോടെ പൊന്ന്യം സ്വദേശികളായ എൻ.പി.റിനീഷ്, എം.കെ.വിപിൻ എന്നിവർ മോട്ടോർ ബൈക്കിൽ ഒരുമാസം നീണ്ടു നിൽക്കുന്ന ബൈക്ക് യാത്രനടത്തി. ഹിമാലയത്തിലെ ലെ, ലഡാക്ക് എന്നിവിടങ്ങളിലെത്തിയാണ് തിരിച്ചു വന്നത്.
     യു.രഘുനാഥ് (ചെയർ.)എം.സജിനനാഥ് ( വൈസ്.ചെയർ).സി.പി.സന്തോഷ് (സെക്ര.),കെ.പി.ഷാജി (ജോ.സെക്ര.) സി.ബാലകൃഷ്ണൻ (ഖജാ.) എന്നിവരാണ് നിലവിലെ ഭാരവാഹികൾ.
( 2019 ജൂൺ 28 മാതൃഭൂമി കാഴ്ചയിൽ പ്രസിദ്ധീകരിച്ചത്‌)

ബുധനാഴ്‌ച, ഏപ്രിൽ 24, 2019

GV BOOKS 2019 ഏപ്രിൽ അവസാനവാരം പുറത്തിറക്കുന്ന അഞ്ച് പുസ്തകങ്ങൾ
പുസ്തകം ആവശ്യമുള്ളവർ 9447707920 എന്ന നമ്പറിൽ  വാട്‌സാപ്പ്

  / എസ്.എം.എസ്.അയക്കുകയോ ചെയ്യുക. വിലസം ( പിൻകോഡ്, ഫോൺ നമ്പർ എന്നിവ സഹിതം) അറിയിച്ചു തന്നാൽ പുസ്തകം വി.പി.പി.ആയി അയച്ചു തരും. വി.പി.പി. ചാർജ്ജ് സൗജന്യം.പുസ്തകത്തിന്റെ പേര് വെയ്ക്കാൻ മറക്കരുത്.


ശനിയാഴ്‌ച, ഫെബ്രുവരി 16, 2019

സ്‌നേഹവാഹനം

     സ്‌നേഹവാഹനം
ജി.വി.രാകേശ്
 രു ആംബുലൻസിന് 30 ഡ്രൈവർമാരോ ! അതിശയപ്പെടേണ്ട. കതിരൂർ ഉക്കാസ്‌മെട്ടയിലെ പി.കൃഷ്ണപ്പിള്ള സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള 'കൈത്താങ്ങ്' എന്ന ആംബുലൻസിനാണ് മുപ്പത് ഡ്രൈവർമാരാണ്.ജീവനുവേണ്ടി കുതിച്ചു പായുന്ന വാഹനത്തിന്റെ സാരഥികൾ മാത്രമല്ല അവർ.നാടന്റെ പല കോണുകളിൽ വേദനയുമായി കാത്തിരിക്കുന്നവർക്ക് വേണ്ടിയാണ് ഇവരുടെ ഓട്ടം.

   

  കതിരൂരും പരിസരത്തുമുള്ളവരാണ് എല്ലാവരും. മാസത്തിൽ ഒരു ദിവസം ഒരാൾ എന്ന രീതിയിലാണ് സേവനം ചെയ്യുന്നത്. എല്ലാവരും ഡ്രൈവിങ്ങിൽ പ്രാഗൽഭ്യം തെളിയിച്ചവരും.  15 പേർമാത്രമാണ് ഡ്രൈവിങ്ങ് സ്ഥിരം തൊഴിലായി സ്വീകരിച്ചിട്ടുള്ളവർ. ബാക്കിയുള്ളവർ മറ്റ് മേഖലയിൽ തൊഴിൽ ചെയ്യുന്നവരാണ്.
     2018 ജനുവരി 14-ന് ഒറ്റദിവസം കൊണ്ട് 4,73,500 രൂപ പിരിച്ചെടുത്താണ് ആംബുലൻസിനുള്ള ആദ്യഫണ്ട് കണ്ടെത്തിയത്.6,64000 രൂപയാണ് ആംബുലൻസിന്റെ വില.ബാക്കിതുക പ്രവാസികൾ, വ്യക്തികൾ എന്നിവരിൽ നിന്നായി സംഘടിപ്പിച്ചു.  
     വർഷങ്ങൾക്ക് മുമ്പ് കതിരൂർ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ വസൂരി, കോളറ എന്നിവ പടർന്ന് പിടിച്ച് നിരവധിപ്പേർ മരിച്ചിരുന്നു. അന്ന് ശവമടക്കാൻപോലും പലരും പോവാതിരുന്നപ്പോൾ സി.പി.ഐ.നേതാവും കതിരൂർ പഞ്ചായത്ത്  പ്രസിഡന്റുമായിരുന്ന കെ.ചാത്തുക്കുട്ടി നായർ
കെ.ചാത്തുക്കുട്ടി നായർ
മുൻകൈയ്യെടുത്താണ് രോഗികളെ പരിചരിച്ചതും ശവമടക്കം ചെയ്തതും. അതിന്റെ ഓർമ്മയ്ക്കാണ്  'കെ.ചാത്തുക്കുട്ടി നായർ സ്മാരക കൈത്താങ്ങ് ആംബുലൻസ്' എന്ന് പേരിട്ടിരിക്കുന്നത്. 2018 ഫിബ്രവരി 11-നാണ് ആംബുലൻസ് സി.പി.എം.ജില്ലാ സെക്രട്ടറി പി.ജയരാജൻ ഉദ്ഘാടനം ചെയ്തത്.
      'കൈത്താങ്ങ്' എന്ന പേര് ആംബുലൻസിന് നല്കുവാൻ തീരുമാനിച്ചപ്പോൾ അംഗങ്ങളിൽ പലർക്കും ഇഷ്ടമായിരുന്നില്ല. എന്നാൽ പ്രളയാനന്തരം കേരളത്തിലെ പൊതുസമൂഹം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വാക്കാണ് 'കൈത്താങ്ങ്' എന്നത് തികച്ചും യാദൃശ്ചികം.
 ആംബുലൻസ് എന്ന ആശയം
    ഒരു ദിവസം രാത്രി പെട്ടന്ന് സുഖമില്ലാത്ത ഒരാളെ ഉക്കാസ് മെട്ടയിൽ നിന്നും ഒമ്പത് കിലോമീറ്റർ അകലെയുള്ള തലശ്ശേരിയിലെ ആസ്പത്രിയിലെത്തിക്കണം.പലയിടങ്ങളിലും വിളിച്ചു. ആംബുലൻസ് കിട്ടിയില്ല. വളരെ കഷ്ടപ്പെട്ട് ഒരു മണിക്കൂറിലധികം സമയം കഴിഞ്ഞിട്ട് കാറിലാണ് ആസ്പത്രിയിലെത്തിച്ചത്.രോഗിയെ കൊണ്ടുപോവാൻ ഏറ്റവും പരിശ്രമിച്ചത് കൃഷ്ണപ്പിള്ള സാംസ്‌കാരിക കേന്ദ്രത്തിലെ ഭാരവാഹികളാണ്. തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് നാട്ടിൽ സ്വന്തമായൊരു ആംബുലൻസ് വേണമെന്ന ആശയം ഉദിച്ചത്. പിന്നീട് അത് സാക്ഷാത്ക്കരിക്കാനുള്ള ശ്രമമായി. അപ്പോൾ് സ്വയം സന്നദ്ധരായി കുറേപ്പേർ ഡ്രൈവറായി പോവാൻ മുന്നോട്ട് വന്നു. അങ്ങനെയാണ് ഒരു ദിവസം ഒരു ഡ്രൈവർ എന്ന നിലയിൽ 30 ഡ്രൈവർമാരുണ്ടായത്. ഇതിൽ ചിലർക്ക് അറ്റകുറ്റപ്പണിയും നടത്താനറിയാം. അതുകൊണ്ട് തന്നെ ഒരു ദിവസം പോലും മുടങ്ങാതെ ആംബുലൻസ് വിളിപ്പുറത്തുണ്ടാവും.
     പാവപ്പെട്ടവർ, അപകടത്തിൽപ്പെട്ടവർ, മാരക രോഗങ്ങൾ പിടിപെട്ടവർ എന്നിവരെ ആസ്പത്രിയിൽ എത്തിക്കാൻ ഒരു പ്രതിഫലവും വാങ്ങാറില്ല. സാധാരണ ആംബുലൻസിനേക്കാളും തുക കുറച്ചേ ഇവർ വാങ്ങിക്കാറുള്ളു. അതും ഡ്രൈവർ തുക വാങ്ങിക്കുന്നതിന് മുമ്പ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ആലോചിക്കും എന്നിട്ടേ പൈസ തീരുമാനിക്കുകയുള്ളൂ.  സേവനം, പിന്നെ പ്രതിഫലം എന്നതാണ് ഇവരുടെ മുദ്രാവാക്യം. ഒരു വർഷത്തിനുള്ളിൽ 1,03,000 രൂപയുടെ സൗജന്യ സേവനം നടത്തിയിട്ടുണ്ട്.ചിലരിൽ നിന്ന് പ്രതിഫലം വാങ്ങാത്തിതിനാൽ അവർ സന്തോഷപൂർവ്വം ഡീസൽ, ടയർ, അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് എന്നിവ നല്കിയിട്ടുണ്ട്.
 ഊർജ്ജമായത് വിജയൻ മാഷുടെ വാക്കുകൾ

    1994 ഓഗ്‌സറ്റ് 19 ന് കതിരൂർ ഉക്കാസ്‌മെട്ടയിൽ പ്രൊഫ.എം.എൻ.വിജയൻ പി.കൃഷ്ണപ്പിള്ള സാംസ്‌കാരികേന്ദ്രം ഉദ്ഘാടനം ചെയ്തു. ' ഒരു സാംസ്‌കാരിക സ്ഥാപനം വെറുതെ കെട്ടിപ്പൊക്കിയതുകൊണ്ട് നാടിന് യാതൊരു പ്രയോജനവുമുണ്ടാവില്ല. ഈ സ്ഥാപനം ഈ നാടിന്റെ വിളക്കായ് പരിണമിച്ച് നാടിന്  വെളിച്ചമേകാൻ കഴിയണം'  വിജയൻ മാഷ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഈ വാക്കുകളാണ് പ്രവർത്തകർക്ക് ആവേശമായതും വഴികാട്ടിയായതും. ഇതിനെ അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളാണ് 25 വയസ്സ് പൂർത്തിയാവുന്ന ഉക്കാമമെട്ടയിലെ പി.കൃഷ്ണപ്പിള്ള സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ  ഇപ്പോൾ നടന്നുവരുന്നത്. നിലവിൽ 81 മെമ്പർമാരാണുള്ളത്
 വെളിച്ചം പരത്തുന്ന പ്രവർത്തനങ്ങൾ
     കഴിഞ്ഞ ദിവസം ആംബുലൻസുമായി ബന്ധപ്പെട്ട വാർഷിക ജനറൽ ബോഡി യോഗം നടന്നിരുന്നു. വരവ് ചെലവ് കണക്ക് അവതരിപ്പിച്ചപ്പോൾ 31,000 രൂപയാണ് മിച്ചമുണ്ടായിരുന്നത്. അതിൽ നിന്നും 20,000 രൂപ ഇരു വൃക്കകളും നിലച്ച ഡയമൺമുക്കിലെ സാംമ്‌നയുടെ ചികിത്സാചെലവിലേക്ക് കൊടുത്തു. 
     2005 മുതൽ സ്ഥാപനത്തിന്റെ പ്രവർത്തന പരിധിയിൽ വരുന്ന നിർദ്ധനരായ കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് സ്വർണ്ണം ഉൾപ്പടെയുള്ള സാമ്പത്തിക സഹായം നല്കിവരുന്നുണ്ട്. 46 കുടുംബങ്ങൾക്കായി 3,16,000 രൂപ ഇതിനകം നല്കിക്കഴിഞ്ഞു.
     രോഗികൾക്ക് വാട്ടർബെഡ്,വീൽച്ചെയർ,വാക്കർ എന്നിവ നല്കുന്നുണ്ട. കൂടാതെ വിവധ ഏജൻസികളുമായി സഹകരിച്ച് വീടുകളിൽ ്‌സാന്ത്വന ചികിത്സയും നല്കി വരുന്നു.
   വാസയോഗ്യമല്ലാതെ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറിച്ച് ഒറ്റ മുറിയിൽ  താമസിച്ചിരുന്ന മണിയത്ത് പ്രദീപനും സഹോദരി ഷീലക്കും 3,30,847 രൂപ
ചെലവഴിച്ച് വീട് നിർമ്മിച്ചു നല്കി. 2014 മെയ് 17ന്  നാട്ടുകാരുടെ യോഗം  വിളിച്ചു ചേർത്ത് 46 ദിവസം കൊണ്ടാണ് ജനകീയ പങ്കാളിത്തത്തോടെ വീട് നിർമ്മിച്ച നല്കിയത്. 2014 ജൂൺ 29-ന് പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചത്.വീടിന്റെ നിർമ്മാണ പ്രവർത്തനം വിവിധ മേഖലകളിലെ തൊഴിലാളികൾ സൗജന്യമായാണ് ചെയ്തു കൊടുത്തത്.
    നിപ്പ വൈറസ് ബാധയുടെ കാലഘട്ടത്തിൽ പനി മൂർച്ഛിച്ച് തലശ്ശേരിയിലെ വിവിധ ആസ്പത്രികളിൽ നിന്ന് രോഗികളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ പലരും ഒഴിഞ്ഞു മാറിയപ്പോൾ ആംബുലൻസുമെടുത്തു പോവാൻ  മുസ്തഫ തയ്യാറായത് അഭിമാനത്തോടെയാണ് എല്ലാവരും കാണുന്നത്.
   മഹാമഹാപ്രളയത്തിൽപ്പെട്ടുപോയവർക്ക് അരി അടക്കമുള്ള സാധനങ്ങൾ കരിക്കോട്ടക്കരിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു.പ്രളയാനന്തര
കുട്ടനാട്ടിൽ ശുചീകരണ
പ്രവർത്തനം നടത്തിയവർ
ശുചീകരണ പ്രവർത്തന ഭാഗമായി ചെങ്ങന്നൂർ, കുട്ടനാട് എന്നിവിടങ്ങളിൽ  സാംസ്‌കാരിക കേന്ദ്രത്തിലെ 62 പേർ  രണ്ട് ദിവസം ക്യാമ്പ് ചെയ്ത്  പ്രവർത്തനങ്ങൾ നടത്തി. കിണർ ശുചീകരിക്കുവാനുള്ള മോട്ടോറുകൾ,ജനറേറ്റർ, ഹിറ്റാച്ചി എന്നിവ ഉൾപ്പടെയുള്ള സജ്ജീകരണങ്ങളോടെയാണ് ശുചീകരണ പ്രവർത്തനത്തിന് പോയത്.
     പി.കൃഷ്ണപ്പിള്ള സാംസ്‌കാരികേത്തിന് സമീപമാണ്  കതിരൂർ പഞ്ചായത്തിന്റെ പ്രാഥമീകാരോഗ്യ കേന്ദ്രം പ്രവർത്തിച്ചു കൊണ്ടിരുന്നത്. ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിൽ മുഖ്യപങ്കുവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന റോഡിന് ഇരുവശത്തുമുള്ള മതിലുകൾക്ക് ഒരേ നിറം നല്കി മോഡിപിടിപ്പിക്കുകയും 25 തെരുവ് വിളക്കുകൾ വിവിധ ആളുകളുടെ സ്മരണയ്ക്കായി അവരുടെ കുടുംബാഗങ്ങളുടെ സഹകരണത്തോടെ സ്ഥാപിച്ചു. 
മിക്ക ഞായറാഴ്ചകളിലും സാംസ്‌കാരികേന്ദ്രത്തിലെ അംഗങ്ങൾ ആസ്പത്രി റോഡ് ശുചീകരിക്കും.
     വനിതാ വേദിയുടെ നേതൃത്വത്തിൽ  53 വനിതകളെ നീന്തൽ പഠിപ്പിച്ചു. 112 പേർക്ക് ഇരുചക്രവാഹന പരിശീലനം നല്കുകയും ലൈസൻസ് എടുത്ത് കൊടുക്കുകയും ചെയ്തു. ഷീബ കാരായി പ്രസിഡന്റും പി.വി.ലീജ സെക്രട്ടറിയുമായുള്ള സമിതിയാണ് വനിതാ വേദിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.  
   കെ.കെ.ഭാസ്‌ക്കരൻ പ്രസിഡന്റും പി.എം.അഷറഫ് സെക്രട്ടറിയുമായുള്ള സമിതിയാണ് വയോജനവേദി പ്രവർത്തനങ്ങൾ നടത്തുന്നത് 86 പേർ മെമ്പർമാരുണ്ട്. മാസത്തിൽ രണ്ട് തവണ സിനിമാ പ്രദർശനം, വിവിധ ക്ലാസുകൾ എന്നിവയും നടത്തുന്നുണ്ട്.
     സ്‌പോർട്്‌സ് കൗൺസിലിന്റെ അഫിലിയേഷൻ ഉള്ളസ്ഥാപനമാണിത്. യുവതി, യുവാക്കൾക്ക് പോലീസ്,സൈന്യം എന്നിവയിലേക്കുള്ള പരിശീലനം സ്ഥിരമായി നല്കി വരുന്നു. ഇക്കഴിഞ്ഞ ജില്ലാ അത്‌ലറ്റിക്ക് മീറ്റിൽ 199 പോയന്റ് നേടി രണ്ടാം സ്ഥാനം നേടി. മിഡ്‌നൈറ്റ് മാരത്തോൺ ജില്ലാ വിന്നർ സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.  വിശാലമായ ലൈബ്രറിയാണ് അടുത്ത ലക്ഷ്യം .
ടി.വി.മനോജ് (പ്രസി.),പി.ശ്രീജിത്ത് (വൈസ്.പ്രസി.),കെ.പി.സജിത്ത് (സെക്ര),എം.സുമേഷ് (ജോ.സെക്ര.) പി.ശ്രീനിഷ് (ഖജാ.)എന്നിവരുടെ നേതൃത്വത്തിലാണ് സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രവർത്തനം.
 ( 2019 ഫിബ്രവരി 15 -ന് മാതൃഭൂമി കാഴ്ചയിൽ പ്രസിദ്ധീകരിച്ചത് )

തിങ്കളാഴ്‌ച, ഒക്‌ടോബർ 29, 2018

ശബരിമല : വിചാരണയും വിധിയെഴുത്തും

18 ആളുകൾ 18 ലേഖനങ്ങൾ 128 പേജ് 150 രൂപ. ശബരിമല സ്ത്രീ പ്രവേശന വിവാദവുമായി ബന്ധപ്പെട്ട ആദ്യ പുസ്തകം ജി വി ബുക്‌സ് പുറത്തിറക്കുന്നു.
' ശബരിമല : വിചാരണയും വിധിയെഴുത്തും '
 നവംബർ മൂന്ന് ശനിയാഴ്ച മൂന്ന് മണിക്ക് മയ്യിൽ വെച്ച് പ്രകാശനം ചെയ്യുന്നു.
ശബരിമല : വിചാരണയും വിധിയെഴുത്തും  എന്ന പുസ്തകം ആവശ്യമുള്ളവർ ബന്ധപ്പെടുക. വിലാസവും ( പിൻകോഡ് സഹിതം) ഫോൺ നമ്പറും അയച്ചു തന്നാൽ വി.പി.പി. ആയി അയച്ചു തരും.
gvrbooks@gmail.com
9447707920

വ്യാഴാഴ്‌ച, ഓഗസ്റ്റ് 30, 2018

 ക്യാമ്പ്മാൻ
രോഗം ബാധിച്ചിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അത് നേരത്തെ കണ്ടെത്തി തടയുന്നതാണ്. അതിനുനള്ള ഏറ്റവും നല്ലതും ചെലവ് കുറഞ്ഞതുമായ മരുന്നാണ് ബോധവത്ക്കരണം.
കെ.സന്തോഷ് കുമാർ.
അർബുദത്തിന്റെ കാര്യത്തിൽ അത് തുടക്കത്തിലേ കണ്ടെത്തിയാൽ ചികിത്സയും രോഗമുക്തിയും എളുപ്പമാകും. രോഗികളെന്ന തിരിച്ചറിവില്ലാതെ രോഗത്തിന്റെ ദുരിതവലയത്തിലേക്ക് കണ്ടെത്തുന്നതിനുള്ള ക്യാമ്പുകളുടെ സംഘാടകനായി ഒരാൾ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (എം.സി.സി) രണ്ട് പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്നുണ്ട്, തിരുവനന്തപുരം സ്വദേശിയായ ലാബ് അസിസ്റ്റന്റ് കെ.സന്തോഷ് കുമാർ.
     ഏഴ് ജില്ലകളിലായി 18 വർഷത്തിനുള്ളിൽ 2500ൽ അധികം ക്യാമ്പുകൾ സന്തോഷ്  സംഘടിപ്പിച്ചു കഴിഞ്ഞു. . ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനുള്ള സന്തോഷിന്റെ മികവിന് അംഗീകാരമായി എം.സി.സി.ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ സ്‌നേഹപൂർവ്വം  വിളിക്കുന്നത് 'ക്യാമ്പ്മാൻ' എന്നാണ്.
 ആദിവാസികൾ, എച്ച്.ഐ.വി.രോഗികൾ,ലൈംഗികതൊഴിലാളികൾ. ഇവർക്കിടയിൽ  അർബുദരോഗ നിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിക്കുകയെന്നത് വലിയൊരു വെല്ലുവിളിയാണ്.  അവർക്കിടയിൽ ഇറങ്ങിച്ചെന്ന് അർബുദത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും സന്തോഷ് സംസസാരിക്കും. ആ വാക്കുകളുടെ ഗൗരവമുൾക്കൊണ്ടതിന്റെ ഫലം മനസ്സിലാവുക അടുത്ത ക്യാമ്പിലെത്തുന്നവരുടെ എണ്ണം കാണുമ്പോഴായിരിക്കും.   രോഗം പിടിപെട്ടവരെ ക്യാമ്പിലൂടെ കണ്ടെത്തുകയും അവരെ എം.സി.സി.യിൽ എത്തിക്കാനും കൃത്യമായ ചികിത്സ നേടിക്കൊടുക്കാനുമുള്ള സന്തോഷിന്റെ പ്രവർത്തനമാണ് ഓരോ ക്യാമ്പ് കഴിയുമ്പോഴും പുതിയ ക്യാമ്പിലേക്കുള്ള ഊർജ്ജം തരുന്നതെന്ന് കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം തലവൻ ഡോ.എ.പി.നീതുവും,ഡോ. ഫിൻസ് എം.ഫിലിപ്പും പറയുന്നു.

വർഷത്തിൽ 146 ക്യാമ്പുകൾ


     ഒരു വർഷം ചുരുങ്ങിയത് 146 ക്യാമ്പുകൾ സംഘടിപ്പിക്കും.ഓരോ ക്യാമ്പിലും 200 മുതൽ 250 വരെ ആളുകൾ പങ്കെടുക്കും. എച്ച്.ഐ.വി; ലൈംഗിക തൊഴിലാളികൾ എന്നിവർക്കുമാത്രമായി 30 ക്യാമ്പുകൾ നടത്തിയിട്ടുണ്ട്. ഇടുക്കി,അട്ടപ്പാടി,ആറളംഫാം,വയനാട് എന്നിവിടങ്ങളിലെ ആദിവാസി ഊരുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുക. പക്ഷെ ഭൂരിഭാഗം ആളുകളും ക്യാമ്പിൽ വരാൻ മടിക്കും. ക്യാമ്പിന്റെ തലേദിവസം ഡോ.എ.പി.നീതു,ഡോ.ഡോ. ഫിൻസ് എം.ഫിലിപ്പ്,സി.നിഷ, സന്തോഷ് എന്നിവരടങ്ങുന്ന
കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിലെ ക്യാമ്പ് അംഗങ്ങൾ :
കെ.സന്തോഷ് കുമാർ, ഡോ.ഫിൻസ് എം.ഫിലിപ്പ്,
 ഡോ.എ.പി.നീതു,സി.നിഷ


സംഘം സ്ഥലത്തെത്തും. ചില ക്യാമ്പുകളിൽ മാഹി, കണ്ണൂർ എന്നീ ദന്തൽ കോളജുകളിലെ വിദ്യാർഥികളും പങ്കെടുക്കും.  ആദിവാസി ഊരിലെ ഓരോ വീട്ടിലും ചെന്ന് സന്തോഷ് ക്യാമ്പിനെക്കുറിച്ച് പറയും. പക്ഷെ കുട്ടികളടക്കം സഹകരിക്കാൻ തയ്യാറാവില്ല. ഇന്ന് രാത്രി ഊരിൽ സിനിമാ പ്രദർശനമുണ്ടെന്ന് പറയും. സിനിമ കാണാൻ പ്രയഭേദമന്യേ എല്ലാവരുമെത്തും. കാൻസർ ബോധവത്ക്കരണ സിനിമ കണ്ട് കഴിയുമ്പോഴേക്കും ക്യാമ്പിൽ പങ്കെടുക്കാൻ അവർ തയ്യാറാവും.പിന്നെ ഡോക്ടർമാർക്ക് രോഗികളെ കണ്ടെത്താനും പ്രയാസകരമാവില്ല. കണ്ടെത്തിയ രോഗികളെ ക്യാമ്പിന് നേതൃത്വം നല്കിയ സംഘടനകളുടെ സഹകരണത്തോടെ കാൻസർ സെന്ററിലെത്തിക്കും.സെന്ററിൽ എത്തിയാൽ അവർക്കുള്ള തുടർചികിത്സയടക്കമുള്ള കാര്യങ്ങൾ സന്തോഷ് സ്വയം ഏറ്റെടുക്കും. ചിലപ്പോൾ തിരിച്ചു പോകാൻ പണമില്ലെങ്കിൽ  അവരെ സാമ്പത്തികമായും സന്തോഷ് സഹായിക്കാറുണ്ട്.
     ലൈംഗികതൊഴിലാളിയായ ഒരു സ്ത്രീക്ക് കാൻസർ രോഗം പിടിപെട്ടതായി ക്യാമ്പിലൂടെ കണ്ടെത്തി.   കാൻസർ സെന്ററിൽ അവർ ചികിത്സയ്‌ക്കെത്തിയപ്പോൾ സഹായത്തിന് ആരും കൂടെയുണ്ടായിരുന്നില്ല. സന്തോഷ് അവർക്ക് ആവശ്യമായ സഹായം ചെയ്തപ്പോൾ സഹപ്രവർത്തകരിൽ ചിലർ പരിഹസിച്ച സംഭവവും ഉണ്ടായിരുന്നു.ക്യാൻസർ സെന്ററിലെ ചികിത്സക്കിടെയാണ് അവർ എച്ച്.ഐ.വി.ബാധിതയാണെന്ന് തിരിച്ചറിഞ്ഞത്.തുടർ ചികിത്സക്കായി എം.സി.സി.യിൽ ഒരോ തവണ വരുമ്പോഴും അവരെ സഹയിക്കുന്നത് സന്തോഷ് തന്നെ.

അർബുദത്തിനെതിരെ മഹോത്സവങ്ങൾ

    അർബുദത്തിനെതിരെ നാടൻഫലവർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓങ്കോളജി വിഭാഗം കണ്ണപുരം പഞ്ചായത്തിന്റെ സഹകരണത്തോടെ ഏപ്രിൽ 28 മുതൽ 30 വരെ നടന്ന ചക്ക മഹോത്സവത്തിന്റെ ചുക്കാൻ പിടിച്ചതും സന്തോഷ് തന്നെയാണ്.
    2017  മെയ് മാസം തിരുനെല്ലി ക്ഷേത്രത്തിൽ ക്ഷേത്ര ഭരണ സമിതിയുമായി ചേർന്ന് ആദിവാസികളുൾപ്പടെയുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് രണ്ട് ദിവസത്തെ ക്യാമ്പ് നടത്തിയിരുന്നു. സാധാരണ ഇത്തരം ക്യാമ്പുകൾ പരാജയപ്പെടുകയാണുണ്ടാവാറ്.പക്ഷെ സന്തോഷിന്റെ ഇടപെടൽ കാരണം ക്യാമ്പ് വൻവിജയമായിത്തീർന്നു.  വരും വർഷങ്ങളിൽ മാമ്പഴമഹോത്സവം എന്ന പേരിൽ അർബുദത്തിനെതിരെയുള്ള ബോധവത്ക്കരണം നടത്തുമെന്ന് തിരുനെല്ലി ക്ഷേത്രം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ.സി.സദാനന്ദൻ പറഞ്ഞു.
     കണ്ണൂർ, കാസർഗോഡ് ജയിലുകളിലുംകാൻസർ ബോധവത്ക്കരണ ക്ലാസ് നടത്തിയിട്ടുണ്ട്. ഇടുക്കി ആദിവാസി ഊരിൽ സ്ഥിരമായി ക്യാമ്പ് സംഘടിപ്പിക്കക, കണ്ണൂർ, കോഴിക്കോട്,കാസർഗോഡ്, വയനാട് എന്നിവിടങ്ങളിലെ നിരവധി വിദ്യാലയങ്ങളിൽ കാൻസർ,ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുകൾ,ആരോഗ്യ പ്രദർശനം എന്നിവ ഓങ്കോളജി വിഭാഗം സ്ഥിരമായിനടത്തുന്നുണ്ട്.വിദ്യാർഥികളെ ഉദ്ദേശിച്ചു കൊണ്ട് ഓങ്കോളജി വിഭാഗം
മലബാർ കാൻസർ സെന്ററിൽ സന്തോഷ് തയ്യാറാക്കിയ
കാൻസർ ബാധിച്ച അവയവങ്ങളുടെ മ്യൂസിയം.
പുറത്തിറക്കുന്ന നേതി വാർത്താ പത്രിക തലശ്ശേരിയിലും പരിസരത്തുമുള്ള വിദ്യാലയങ്ങളിൽ വിതരണം നടത്തുന്നതും സന്തോഷാണ്.
     ആരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായി കാൻസർ ബാധിച്ച അവയവങ്ങളുടെ മ്യൂസിയം തയ്യാറാക്കിയതും പരിപാലിക്കുന്നതിനും പിന്നിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് കെ.സന്തോഷ് കുമാറാണെന്ന് ഡോ.സതീശൻ ബലസുബ്രഹ്മണ്യൻ പറഞ്ഞു.
     തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാർ റീജിനൽ കാൻസർ സെന്ററിൽ നിന്ന് 2000-ലാണ് എം.സി.സി.യിൽ എത്തിയത്. എസ്.പ്രേമലതയാണ് ഭാര്യ.അഞ്ജു, കാർത്തിക എന്നിവർ മക്കളും.

Text and Photo : G.V.Rakesh

തിങ്കളാഴ്‌ച, മേയ് 28, 2018

കെ.സുരേശൻ

 മൂന്നര പതിറ്റാണ്ടിന്റെ ചെയർമാൻ
     മുപ്പത്തി ഏഴ് വർഷം മുമ്പ് രാത്രി പത്ത് മണി. തലശ്ശേരി പഴയബസ്റ്റാൻഡിൽ എൽ.ഡി.എഫിന്റെ ഭാഗമായിട്ടുള്ള എ.കെ.ആന്റണി നേതൃത്വം നല്കുന്ന എ കോൺഗ്രസിന്റെ പ്രദേശിക നേതാക്കൾ 25 വയസ്സുകാരനായ തലശ്ശേരി ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ കൈയ്യോടെ പിടികൂടാൻ തീരുമാനിച്ചു. 

    കതിരൂരിലെ ഒരു യോഗത്തിൽ പങ്കെടുത്ത്  കെ.എസ്.ആർ.ടി.സി.ബസ്സിൽ ഇറങ്ങിയ കെ.സുരേശനോട്
അവർ പറഞ്ഞു:  ' നീ നാളെ കൂത്തുപറമ്പിൽ നടക്കുന്ന കെ.എസ്.യു. വിന്റെ താലൂക്ക് സമ്മേളനത്തിൽ  പോകേണ്ട. പകരം സഹകരണ രജിസ്ട്രാറുടെ മുന്നിലെത്തി തലശ്ശേരി സഹകരണ അർബൻ ബാങ്കിന്റെ ഡയറക്ടർ ബോർഡിലെ തിരഞ്ഞെടുപ്പിന് നോമിനേഷൻ നല്കുക.ഇങ്ങോട്ടൊന്നും പറയേണ്ട. ഇത് പാർട്ടി തീരുമാനമാണ്. അനുസ്സരിക്കുക.' അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ കെ.സുരേശൻ പിറ്റേദിവസം രാവിലെ നോമിനേഷൻ നല്കി. ഡയറക്ടർ ബോർഡ് അംഗമായി.പാർട്ടിയിലെ മുതിർന്ന അംഗം പി.സുകുമാരൻ മാസ്റ്റർ പ്രസിഡന്റായുള്ള ഒമ്പതംഗ എൽ.ഡി.എഫ്. ഭരണസമിതിയിൽ സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെയുള്ളവരാണ് സുരേശന്റെ കൂടെയുള്ളവർ. കോടിയേരി ബാലകൃഷ്ണൻ അന്ന് സി.പി.എം.തലശ്ശേരി ഏറിയ സെക്രട്ടറിയായിരുന്നു. ബാങ്ക് ഡയറക്ടറായി ഇരിക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ തലശ്ശേരിയിൽ നിന്ന് ആദ്യമായി എം.എൽ.എ.ആവുന്നത്.
    
ഭരണസമിതിയിൽ ഭൂരിപക്ഷം കോൺഗ്രസിനാണ്. മൂന്ന് മാസം കഴിഞ്ഞപ്പോൾ സാങ്കേതിക കാരണങ്ങളിൽപ്പെട്ട് സുകുമാരൻ മാസ്റ്റർക്ക് പ്രസിഡന്റ് സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു. പാർട്ടിയും, ഭരണസമിതിയും സുരേശനോട് ബാങ്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ പറഞ്ഞു. 1981 സപ്തംബർ നാലിന് സുരേശൻ തലശ്ശേരി അർബൻ ബാങ്ക് പ്രസിഡന്റ് പദം ഏറ്റെടുത്തു.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സഹകരണ ബാങ്ക് പ്രസിഡന്റ്. 2018 ലെത്തുമ്പോൾ തുടർച്ചയായി 37 വർഷം ഒരു ബാങ്കിന്റെ അല്ല ഒരു സഹകരണ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കേരളത്തിലെ ഏക വ്യക്തി എന്ന പദവി കെ.സുരേശൻ എന്ന സഹകാരിക്ക് മാത്രം സ്വന്തം.81 ൽ  പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ സുരേശൻ എം.എ.വിദ്യാർത്ഥിയായിരുന്നു.  ബ്രണ്ണൻ കോളജിൽ നിന്ന് എക്‌ണോമിക്‌സിൽ ബിരുദം നേടിയ സുരേശൻ  തലശ്ശേരിയിൽ അക്കൗണ്ടന്റായി ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്നുണ്ട്.
      റിട്ട.ഡെപ്യൂട്ടി കളക്ടർ എം.കരുണാകരന്റെ നേതൃത്വത്തിലുള്ള 20 അംഗങ്ങളാണ് 1937-ൽ  ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്  ലിമിറ്റഡ്,നമ്പർ എഫ് -1005 എന്ന പേരിൽ റജിസ്റ്റർ ചെയ്യുന്നത്. 1932-ലെ ആറാം നമ്പർ മദിരാശി
1932-ലെ ആറാം നമ്പർ മദിരാശി ആക്ട് പ്രകാരം
പരസ്പര സഹായ സംഘം എന്ന പേരിൽ നടന്ന
ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ
റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്.
ആക്ട് പ്രകാരം പരസ്പര സഹായ സംഘം എന്ന പേരിലണ് റജിസ്‌ട്രേഷൻ.  മലബാർ ഡിസ്ട്രിക്ടിൽപ്പെട്ട കോട്ടയം താലൂക്കിലെ തലശ്ശേരി ടൗണാണ് പ്രവർത്തപരിധി. തലശ്ശേരിയിലെ അറിയപ്പെടുന്ന സ്ഥലം ഏതാണെന്ന് അപേക്ഷാ ഫോറത്തിൽ ചോദിക്കുന്നുണ്ട്. അതിന് അന്ന് നല്കിയ  ഉത്തരം തലശ്ശേരി റെയിൽവെ സ്‌റ്റേഷനാണ്. ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എന്ന പേരിൽത്തന്നെയാണ് 1986-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസ് ലഭിക്കുന്നതും. നിലവിൽ തലശ്ശേരി താലൂക്കിൽ  റിസർവ് ബാങ്കിന്റെ ലൈസൻസുള്ള ഏക പ്രാഥമിക സഹകരണ സംഘവും ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കാണ്. കെ.സുരേശന്റെ നിരന്തരമായ ഇടപെടലും പരിശ്രമവുമാണ് റിസർവ് ബാങ്കിന്റെ ലൈസൻസ് ലഭിച്ചത്. റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരം 1999 ആഗസ്ത് ഒന്നു മുതൽ  പ്രസിഡന്റ് എന്നത് ചെയർമാനും സെക്രട്ടറി എന്നത് ജനറൽ മാനേജറുമായിമാറി.
    1988-ൽ ചിറക്കരയിൽ ആദ്യത്തെ ബ്രാഞ്ച് തുടങ്ങി.1994-ൽ മഞ്ഞോടി, 1997-ൽ സെയ്താർപ്പള്ളി, 1998-ൽ കൊളശ്ശേരി ബ്രാഞ്ചും പ്രവർത്തനം തുടങ്ങി. ഇപ്പോൾ 36 സ്ഥിരം ജീവനക്കാരും 12 താല്ക്കാലിക ജീവനക്കാരുമാണുള്ളത്. 2013-ൽ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം ഒരുകോടി രൂപ ചെലവിൽ ഹെഡ്ഓഫീസിനുവേണ്ടി സ്വന്തം കെട്ടിടം പണിതു. തലശ്ശേരി എൻ.സി.സി റോഡിലുള്ള ശാഖ പൊതുഅവധി ദിനങ്ങളൊഴിച്ച് ഞായറാഴ്ചയടക്കം രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ് പ്രവർത്തന സമയം.കൊളശ്ശേരി ബ്രാഞ്ച് അത്യാധുനീക സജ്ജീകരണങ്ങളോടു കൂടിയതാണ്. മഞ്ഞോടി ശാഖ ഹെഡ്ഓഫീസ് കെട്ടിടത്തിലാണ്  പ്രവർത്തിക്കുന്നത്.എല്ലാ ബ്രാഞ്ചിലും കോർബാങ്കിങ്ങ് ,ഇന്റർനെറ്റ് ബാങ്കിങ്ങ് സൗകര്യങ്ങളുണ്ട്. മെയ് മാസം മുതൽ എ.ടി.എം.കാർഡ് സംവിധാനവും ഒരുക്കുന്നുണ്ട്. അതോടെ ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ എ.ടി.എം.കാർഡുപയോഗിച്ച് ഏത് ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാനാവും. 
      തലശ്ശേരി,പാനൂർ,കൂത്തുപറമ്പ് നഗരസഭകൾ,പന്ന്യന്നൂർ,ചൊക്ലി,ധർമ്മടം,കതിരൂർ,ന്യൂമാഹി,എരഞ്ഞോളി,പിണറായി,കോട്ടയം മലബാർ എന്നീ പഞ്ചായത്തുകളിലുമാണ് ഇപ്പോൾ ബാങ്കിന്റെ  പ്രവർത്തനപരിധി.
      'പ്രമുഖ സഹകാരി ഇ.നാരായണൻ പ്രസിഡന്റായിട്ടുള്ള തലശ്ശേരി ടൗൺ സഹകരണ ബാങ്കിന്റെ പ്രഭവകാലത്താണ് ഞാൻ അർബൻ ബാങ്കിന്റെ പ്രസിഡന്റാവുന്നത്.അന്ന് ഞങ്ങളുടെ ബാങ്ക് ഒരുപാട് പ്രതിസന്ധികളിൽ ഉഴലുകയായിരുന്നു. പാർട്ടി എന്നിലർപ്പിച്ച വിശ്വാസം മാത്രമാണ് കൈമുതലായിട്ടുണ്ടായിരുന്നത്.പ്രതിസന്ധികൾ മറികടന്ന് ജനവിശ്വാസം നേടി കരുത്താർജ്ജിച്ചു.  നോട്ട് നിരോധനവും തുടർന്ന് വന്ന സാമ്പത്തിക പ്രതിസന്ധിയും ബാങ്കിനെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല. അതിനുകാരണം  ഉദ്യോഗസ്ഥർ, ഭരണസമിതി എന്നിവർ ഇടപാടുകാരോട് കാണിക്കുന്ന സ്‌നേഹവും, ബഹുമാനവും തിരിച്ച് ഇടപാടുകാർക്ക്  ബേങ്കിനോടുള്ള വിശ്വാസ്യതയുമാണ് ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ വിജയം. പാർട്ടി ഏല്പിച്ച ജോലി ഓരോ മണിക്കൂറിലും ഭംഗിയായി നിർവ്വഹിക്കുന്നു എന്ന ആത്മ സംതൃപ്തിയുണ്ട്.' - കെ.സുരേശൻ പറഞ്ഞു.
     കണ്ണൂർ ജില്ലയിൽ ആകെ അഞ്ച് സഹകണ ബാങ്കുകൾക്ക് മാത്രമാണ് നിലവിൽ  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസുള്ളത്.അതിലൊന്നാണ് ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്.1981 സപ്തംബർ നാലിന് സുരേശൻ പ്രസിഡന്റാവുമ്പോൾ 9,563 മെമ്പർമാർ,10,000 ഓഹരി,15 ലക്ഷം രൂപ ഡെപ്പോസിറ്റ്,44 ലക്ഷം രൂപ ലോണുമാണ് ഉണ്ടായിരുന്നത്. 2018 മാർച്ച് മാസത്തെ കണക്ക് പ്രകാരം 14,000 മെമ്പർമാർ,നാല് കോടി ഓഹരി, 131.29കോടി രൂപ ഡെപ്പോസിറ്റ്, 94 കോടി രൂപ ലോൺ
    തലശ്ശേരിയിലെ ആദ്യകാല അക്കൗണ്ടന്റായിരുന്ന പരേതനായ പി.കെ.കുഞ്ഞിക്കണ്ണന്റെയും പരേതയായ സി.കെ.ജാനകിയുടേയും മകനാണ് സുരേശൻ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ കണക്കെഴുതാൻ അച്ഛനെ സഹായിക്കാറുണ്ടായിരുന്നു. പ്രീഡിഗ്രി പഠിക്കുമ്പോൾ രാവിലെ കോളജിലും  വൈകീട്ട് കണക്കെഴുതാൻ കടകളിലും പോയിരുന്നു. അതുകൊണ്ടുതന്നെ പഠിക്കാനുള്ള പണം മാത്രമല്ല വീട്ടുചെലവിനും പൊതുപ്രവർത്തനത്തിനുമുള്ള പണം അതുവഴി ലഭിച്ചിരുന്നു.1970-ൽ ധർമ്മടം പഞ്ചായത്തിലെ എട്ടാം വാർഡിലെ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ്, ബ്രണ്ണൻ കോളജിലെ കെ.എസ്.യു.വിന്റെ ഭാരവാഹി എന്നിവ ഒരേ
ഹെഡ് ഓഫീസ് കെട്ടിടം

സമയം ആയിക്കൊണ്ടാണ് പൊതുപ്രവർത്തന രംഗത്തേക്കുള്ള വരവ്. ഇപ്പോൾ എൻ.സി.പി.സംസ്ഥാന നിർവ്വാഹക സമിതിയംഗം, നവഭാരത് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി, നെഹറു സാംസ്‌ക്കാരിക വേദി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്.കഴിഞ്ഞ വർഷം വരെ എൻ.സി.പി.ദേശീയ സമിതി അംഗവുമായിരുന്നു. 25 വർഷം സർക്കിൾ സഹകരണ യൂണിയൻ മെമ്പറായിരുന്നു. 15 വർഷം സംസ്ഥാന അർബൻ ബാങ്ക് ഫെഡറേഷൻ ഡയറക്ടറുമായിട്ടുണ്ട്.   ഭാര്യ : കെ.ഷീബ,മക്കൾ : ഷിജിൻ ( ജിഗ്മർ -പോണ്ടിച്ചേരി), സ്‌നേഹ. 
  നിലവിലെ ഭരണസമിതി അംഗങ്ങൾ : ടി.ഇസ്മയിൽ (വൈസ്.ചെയർമാൻ),പി.ശിവദാസൻ,പി.വി.രമേശൻ,എ.വത്സൻ,ടി.കെ.രജീഷ്,എം.ആർ.വിജയരാഘവൻ,എം.സി.മുകുന്ദൻ,ഇ.എം.സുകുമാരൻ,കെ.കെ.റെയ്‌ന, എം.കെ.ശ്യാമള, പി.സന്ധ്യാസുകുമാരൻ. ജനറൽ മാനേജർ പി.രത്‌നേഷ്.
      1950 മുതൽ അഞ്ച് വർഷക്കാലം ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ബാങ്കിന്റെ ഡയറക്ടറായിരുന്നു. അദ്ദേഹം അന്ന്  തലശ്ശേരി കോടതയിലെ അഭിഭാഷകനാണ്.

Photo : Prajith Theroor- Kadirur
Text : G.V.Rakesh
സഹകരണ മാസികയായ 'മൂന്നാംവഴി'യുടെ 2018 മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്‌ )

വ്യാഴാഴ്‌ച, നവംബർ 30, 2017

എ.എം.ദിലീപ് കുമാർ

സംഗീതതോഴൻ

    സംസ്ഥാന സ്‌കൂൾ കലോത്സവം പോലുള്ള സദസ്സുകളിലും സമ്മേളനങ്ങളിലും  സ്വഗതഗാനം ആലപിക്കുമ്പോൾ പാട്ടും പാടുന്നവരേയും നമ്മൾ ശ്രദ്ധിക്കുമെങ്കിലും ഗാനം ചിട്ടപ്പെടുത്തിയവരെ
ഫോട്ടോ: പ്രജിത്ത് തെരൂര്‍
നമ്മൾ ആരായാറില്ല. 2017 ജനവരിയിൽ കണ്ണൂരിൽ നടന്ന അമ്പത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനം ഉൾപ്പടെയുള്ള നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സംഗീത സംവിധായകനാണ് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്‌കൂളിലെ സംഗീത അധ്യാപകൻ എ.എം.ദിലീപ് കുമാർ.പ്രശസ്ത സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്റരുടെ കണ്ണൂർ ജില്ലയിലെ ഏക ശിഷ്യൻ കൂടിയാണ് ദിലീപ് കുമാർ.
     
 സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനം സംഗീതാസ്വാദകരിൽ എറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.ചിറക്കൽ രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.എ.എസ്.പ്രശാന്ത് കൃഷ്ണൻ എഴുതിയ വരികൾ ദിലീപ് ചിട്ടപ്പെടുത്തി  57 സംഗീത അധ്യാപകർ ചേർന്നാണ് ആലപിച്ചത്. 11 വർഷം മുമ്പെ കണ്ണൂരിൽ നടന്ന സ്‌കൂൾ യുവജനോത്സവം, അഞ്ച് വർഷം മുമ്പെ അധ്യാപകദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന സംസ്ഥാനതല പരിപാടി, സ്‌റ്റേറ്റ് ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഏറണാകുളം സമ്മേളനം, കണ്ണൂരിൽ നടന്ന കോളജ് അധ്യാപകരുടെ സംസ്ഥാന സമ്മേളനം എന്നിവയുടെ സ്വാഗതഗാനത്തിന്റെ സംഗീത സംവിധായകനും ദിലീപ് ആയിരുന്നു. നിരവധി ജില്ലാതല കലോത്സവങ്ങളിലും സ്വാഗതഗാനത്തിന്റെ സംവിധായകൻ ദിലീപാണ്.
ഫോട്ടോ: പ്രജിത്ത് തെരൂര്‍
     കണ്ണൂർ ആകാശവാണിയുടെ 200-ൽ പരം ലളിതഗാനങ്ങൾക്ക് ദിലീപ് കുമാർ സംഗീതം നല്കിയിട്ടുണ്ട്. 26 വർഷം
എ.എം.ദിലീപ് കുമാർ, ജി.വി.രാകേശ്,
തിരുമുഖം ഗോപി
1997 ഏപ്രിൽ 11 ന് എടുത്ത ഫോട്ടോ
മുമ്പെ  തിരുമുഖം ഗോപി രചിച്ച് കാസർഗോഡ് കാരനായ നിത്യാനന്ദന്റെ സംഗീത സംവിധാനത്തിൽ പാടിയ ശ്രീനാരായണഗുരു ഭക്തിഗാനമായ 'കണ്ണാടി പ്രതിഷ്ഠിച്ച...' എന്നു തുടങ്ങുന്ന ഗാനം കാസറ്റിലൂടെ പുറത്ത് വന്നതോടെയാണ് ദിലീപിനെ പലരും ശ്രദ്ധിക്കാൻ തുടങ്ങിയത്.
     കൂടാളി ഹൈസ്‌കൂളിലെ സംഗീത അധ്യാപകനായിരുന്ന വി.വസന്തനാണ് ആദ്യത്തെ സംഗീത ഗുരു. 1982 ൽ പാലക്കാട് ചെമ്പൈ സംഗീത വിദ്യാലയത്തിൽ നിന്നും  ഗാനഭൂഷണം നേടിയ ദിലീപ് 1983-ൽ കോട്ടയം രാജാസ് ഹൈസ്‌കളിൽ
അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ആ സമയത്താണ് തലശ്ശേരി തിരുമുഖം സംഗീത സഭയിലെ ടി.പദ്മനാഭൻ വൈദ്യരെ പരിചയപ്പെടുന്നത്. പദ്മനാഭൻ വൈദ്യരുടെ അടുത്ത സുഹൃത്തായിരുന്നു സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്റർ.ആകാശവാണിക്ക് വേണ്ടി തിരുമുഖം സംഗീതസഭ അവതരിപ്പിക്കുന്ന പ്രഭാതഗീതം പരിപാടിയുടെ സ്ഥിരം സംഗീത സംവിധായകനും രാഘവൻ മാസ്റ്ററായിരുന്നു.അതിൽ പാടാനാണ് ദിലീപ് തിരുമുഖത്തെത്തുന്നത്. പാട്ടിന്റെ മികവ്കണ്ട് വൈദ്യരാണ് ദിലീപിനെ രാഘവൻമാസ്റ്റരുടെ അടുത്ത് തുടർപഠനത്തിനായി എത്തിക്കുന്നത്. 12 വർഷം രാഘവൻ മാസ്റ്റരിൽ നിന്നും സംഗീതത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് പഠിച്ചു. അതോടൊപ്പം രാഘവൻമാസ്റ്റർ സംഗീതക്കച്ചേരിക്ക് തമ്പുരു മീട്ടാൻ കൂടെക്കൊണ്ടുപോവാനും തുടങ്ങി. സിനിമാ ഗാനങ്ങൾ പരിമിതമായ ഉപകരണങ്ങൾ വെച്ച് പാടുന്ന രീതി രാഘവൻമാസ്റ്റരുടെ ഒരു ശൈലിയായിരുന്നു. അത് സ്വായത്തമാക്കാനും സാധിച്ചു. 
കെ.പി.എ.സി.യുടെ താപനിലയം എന്ന നാടകത്തിലെ പാട്ട് ഉൾപ്പടെ രാഘവൻ മാസ്റ്റരുടെ സംഗീത സംവിധാനത്തിൽ പിറന്ന 200-ൽപരം ഗാനങ്ങൾ ദിലീപ് ആലപിച്ചിട്ടുണ്ട്. രാഘവൻ മാസ്റ്റർ പാട്ടുകൾ ചിട്ടപ്പെടുത്തുകയും തുടർന്ന്  ഓർക്കസ്‌ട്രേഷന്റെ  നോട്‌സ് തയ്യാറാക്കുമ്പോൾ സഹായിയായും പ്രവർത്തിച്ചു. അത് സംഗീത സംവിധാനം ചെയ്യുന്നതിന് ഒരു പരിശീനവും അടിത്തറയും കൂടിയായിരുന്നു.
    ഗാനസാഹിത്യത്തിലെ അർത്ഥവും ശാസ്ത്രീയ സംഗീതവും കൂടാതെ രാഗത്തിലധിഷ്ഠിതവുമായ ഗാനങ്ങളും സമന്വയിപ്പിച്ചുകൊണ്ട്  ദിലീപ് കുമാർ നടത്തുന്ന 'ഗാനമഞ്ജരി'  എന്ന പരിപാടി ഇതിനകം വിദേശങ്ങളിലടക്കം
 1600 വേദികൾ  പിന്നിട്ടുകഴിഞ്ഞു. സാധാരണക്കാർ പൊതുവെ ഇഷ്ടപ്പെടാത്തതാണ് ശാസ്ത്രീയ സംഗീതം. സദസ്സിന് ഇഷ്ടപ്പെട്ട പാട്ടുകളിലൂടെ സംഗീതത്തിന്റെ ശാസ്ത്രീയവശം പറഞ്ഞു കൊടുക്കുകയും അതിലൂടെ ശാസ്ത്രീയ സംഗീതത്തെ
  ജനകീയമാക്കുക എന്നതാണ് ഗാനമഞ്ജരി കൊണ്ടുദ്ദേശിക്കുന്നത്.
     2009 മുതൽ ആറ് വർഷം സംസ്ഥാന സിനിമാ സെൻസർബോർഡ് അംഗമായിരുന്നു. 2009-ൽ സാന്ത്വനം ട്രസ്റ്റിന്റെ മികച്ച സംഗീത പരിപാടിയുടെ അവതാരകനുള്ള ദൃശ്യമാധ്യമ കലാപുരസ്‌ക്കാരം  2010 ൽ കോഴിക്കോട് അബ്ദുൾഖാദർ സ്മാരക അവാർഡ്, ഉത്തരകേരള കവിതാ സാഹിത്യവേദി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
    രാഷ്ട്രപതിയുടെ അവാർഡ് നേടിയ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്‌കൂളിലെ അധ്യാപകനും കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ടസ് ആന്റ് ഗൈഡ് അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണറുമായ പരേതനായ സി.ആർ. മധുസൂദനൻ നമ്പ്യാരുടേയും എ.എം.ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനാണ് എ.എം.ദിലീപ് കുമാർ. മമ്പറം സീനിയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക എം.വി.ദീപ്തിയാണ് ഭാര്യ. മകൻ : ദിൽദീപ്

എഴുത്ത്: ജി.വി.രാകേശ്  

(2017 നവംബർ 17 ന് മാതൃഭൂമി കണ്ണൂർ എഡിഷനിലെ കാഴ്ചയിൽ പ്രസിദ്ധീകരിച്ചത്)
 

ബുധനാഴ്‌ച, ഒക്‌ടോബർ 25, 2017

ജി.രവീന്ദ്രൻ കായികാധ്യാപകനല്ല; അധ്യാപകർക്കിടയിലെ കായിക താരമാണ്

ജി.രവീന്ദ്രൻ മാസ്റ്റർ എന്നത് വെറും ഒരു അധ്യാപകനല്ല. കേരളത്തെയും ഇന്ത്യയേയും പ്രതിനിധീകരിച്ച മലയാളിയായ കായികതാരമാണ്. അതിലുപരി
ചൈനയിലെ റുഗാവോയിൽ
നടന്ന 20-ാമത് ഏഷ്യൻ മാസ്‌റ്റേഴ്‌സ്
അത്‌ലറ്റിക്‌സിൽ പങ്കെടുത്ത് നേടിയ
മെഡലുകളുമായി ജി.രവീന്ദ്രൻ മാസ്റ്റർ.



നല്ലൊരു പരിശീലകനും.   2017 സപ്തംബർ 24 മുതൽ 28 വരെ ചൈനയിലെ റുഗാവോയിൽ നടന്ന 20-ാമത് ഏഷ്യൻ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സിൽ പങ്കെടുത്ത് 66-ാമത്തെ വയസ്സിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മൂന്ന് മെഡലുകളാണ്.മൂന്ന് മെഡലുകളും കരസ്ഥനാക്കിയ ഏക മലയാളിയും ജി.രവീന്ദ്രനാണ്. 4x100 മീറ്റർ റിലെയിൽ സ്വർണ്ണവും 4x400 മീറ്റർ റിലെയിൽ വെങ്കലവും ഹൈജമ്പിൽ വെള്ളിയുമാണ് നേടിയത്.

 പൊന്ന്യം വെസ്റ്റ് എൽ.പി.സ്‌കൂളിൽ 28 വർഷം പ്രഥമാധ്യാപകനായിരുന്ന രവീന്ദ്രൻ  2006 മെയ് 31 നാണ്  വിരമിച്ചത്.  യു.പി.സ്‌കൂൾ സ്‌കൂൾ പഠന കാലത്ത് ഫുട്‌ബോൾ, കബഡി എന്നീ ഇനങ്ങളിൽ സബ് ജില്ലാ തലത്തിൽ മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ടാണ് കളിക്കളത്തിൽ സക്രിയമാവുന്നത്.1969-71 വർഷം കോട്ടയത്ത് നിന്ന് അധ്യാപക പരിശീലനം നേടുന്ന കാലത്ത് പല ഫുട്‌ബോൾ ടൂർണ്ണമെന്റിലും പങ്കെടുക്കുകയും 'ബസ്റ്റ് പ്ലേയർ' സമ്മാനം നേടുകയും ചെയ്തു.
     1974-ലാണ് കതിരൂർ പഞ്ചായത്തിലെ കുണ്ടുചിറക്ക് സമീപത്തെ പൊന്ന്യം വെസ്റ്റ് എൽ.പി.സ്‌കൂളിൽ അധ്യാപകനായി ചേർന്നത്.1974 മുതൽ സ്ഥിരമായി 100,200മീറ്റർ ഓട്ടം, ലോങ്്ജമ്പ്്, ഹൈജമ്പ് എന്നീ ഇനങ്ങളിൽ പങ്കെടുക്കുകയും മികച്ച വിജയവും നേടി. 1986-ൽ നടന്ന സംസ്ഥാന സ്‌കൂൾ സ്‌പോർട്‌സിൽ ലോങ്ജമ്പിൽ വെങ്കലമെഡൽ നേടി. 1991 മുതൽ 2006 വരെ സംസ്ഥാന സ്‌കൂൾ സ്‌പോർട്‌സിൽ 40 വയസ്സിന് മുകളിലുള്ളവരുടെ 100 മീറ്റർ ഓട്ടത്തിൽ 13 വർഷം ഒരേ ഇനത്തിൽ പങ്കെടുത്തുകൊണ്ട് ആറ് സ്വർണ്ണം അഞ്ച് വെള്ളി രണ്ട് വെങ്കലവും നേടിയിട്ടുണ്ട്.
     1992-93 വർഷങ്ങളിൽ ദേശീയ വെറ്ററൻസ് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് 100 മീറ്റർ ഓട്ടം, 4x400,4x100 റിലെ, ലോങ്ജമ്പ് എന്നീ ഇനങ്ങളിൽ പങ്കെടുത്തു. മധുര, മദ്രാസ് മീറ്റുകളിൽ 4x100 മീറ്റർ റിലെയിൽ സ്വർണ്ണവും 4x400  മീറ്ററിൽ വെള്ളിയും നേടി. 2017-ൽ പയ്യന്നൂരിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സിൽ 100 മീറ്റർ ഓട്ടം, ലോങ്്ജമ്പ്്, ഹൈജമ്പ് എന്നിവയിൽ വിജയിച്ചു. തുടർന്ന് ഹൈദരബാദിൽ നടന്ന ദേശീയ മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ഹൈജമ്പിൽ വെള്ളിയും 4x100മീറ്ററിൽ സ്വർണ്ണവും നേടി.
     കണ്ണൂർ ജില്ലാ ഫുട്‌ബോൾ ലീഗിൽ കൂത്തുപറമ്പ് ബ്രദേഴ്‌സ് ക്ലബ്ബിനു വേണ്ടി അഞ്ച് വർഷം കളിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി സെവൻസ് ടൂർണ്ണമെന്റുകളിൽ പല ടീമുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. ഫുട്‌ബോൾ, കബഡി മത്സരങ്ങളിൽ വർഷങ്ങളായി റഫറിയായി പ്രവർത്തിച്ചുവരികയാണ്.  
     ജില്ലയിലേയും സംസ്ഥാനത്തേയും സ്‌പോർട്‌സ്, ഗെയിംസ് മത്സരങ്ങൾ നിയന്ത്രിക്കാൻ ഒഫീഷ്യലായി പ്രവർത്തിച്ചിട്ടുണ്ട്. ഫുട്‌ബോളിലും കബഡിയിലും കളിക്കുന്ന കാലഘട്ടത്തിൽ തന്നെ ചെറിയ കുട്ടികൾക്ക് പരിശീലനം നല്കാറുണ്ട്.കതിരൂർ പഞ്ചായത്ത് സമഗ്ര കായിക പരിശീന ഭാഗമായുള്ള സ്‌പോർട്‌സ്, ഫുട്‌ബോൾ നീന്തൽ എന്നിവയിൽ കുട്ടികൾക്ക് പരിശീനം നല്കുന്നത് രവീന്ദ്രനാണ്. അതിനായി എന്നും അതിരാവിലെത്തന്നെ കതിരൂർ സ്റ്റേഡിയത്തിൽ എത്തും.
    
കതിരൂർ സ്‌റ്റേഡിയത്തിൽ നിന്നും
വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന ജി.രവീന്ദ്രൻ.
സ്‌പോർട്‌സിലെ റഫറിയിങ്ങ്,ട്രാക്ക് മാർക്കിങ്ങ് പരിശീലനം എന്നിവയിൽ ഇപ്പോഴും സക്രിയമായി പ്രവർത്തിക്കുന്ന ജി.രവീന്ദ്രൻ മാസ്റ്റർ 2018 ൽ സ്‌പെയിൽ നടക്കുന്ന ലോക മാസ്‌റ്റേഴ്‌സ് മീറ്റിൽ പങ്കെടുക്കാനുള്ള ശ്രമത്തിലാണ്.
     കോഴിക്കോട് വെള്ളിമാട് കുന്നിലെ ജെ.ഡി.ടി.ഹൈസ്‌കൂൾ, കോട്ടയം കാരാപ്പുഴ ഗവ.ഹൈസ്‌കൂൾ, കോട്ടയം ഗവ.ടീച്ചേഴ്‌സ് ട്രെയിനിങ്ങ് സെന്റർ എന്നിവിടങ്ങളിലായാണ് രവീന്ദ്രൻ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ഇപ്പോൾ കതിരൂർ പൊന്ന്യത്താണ് താമസം.
     കതിരൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിച്ച എം.എ.മീനാക്ഷിയാണ് ഭാര്യ. കേരള പോലീസിലെ ഉദ്യോഗസ്ഥരായ എം.ആർ.മീരജ്, എം.ആർ.സൂരജ് എന്നിവരാണ് മക്കൾ.


(2017 ഒക്ടോബർ 24 ന് മാതൃഭൂമി കണ്ണൂർ എഡിഷനിലെ കാഴ്ചയിൽ പ്രസിദ്ധീകരിച്ചത് .ഫോട്ടോയും എഴുത്തും : ജി.വി.രാകേശ് )

വ്യാഴാഴ്‌ച, നവംബർ 17, 2016

പ്രകൃതിയെ സംരക്ഷിക്കാൻ അൻപു സൈക്കിൾ ചവിട്ടിയത് 61,000 കിലോമീറ്റർ

പ്രകൃതിയും,ജലവും, മണ്ണും സംരക്ഷിക്കുക എന്ന സന്ദേശവുമായി സൈക്കിളിൽ രാജ്യം ചുറ്റുകയാണ് തമിഴ്‌നാട് നാമക്കൽ  സ്വദേശിയായ അൻപു ചാൾസ് എന്ന 59 കാരൻ. 2005 ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ തുടങ്ങിയ അൻപുവിന്റെ സൈക്കിൾ യാത്ര 20 സംസ്ഥാനങ്ങളിലായി 61000 കിലോമീറ്റർ പിന്നിട്ടു.
പ്രകൃതി സംരക്ഷണ സന്ദേശവുമായി
യാത്ര ചെയ്യുന്ന അൻപുചാൾസ് കതിരൂർ
പൊന്ന്യം കവലയിലെത്തിയപ്പോൾ

     തമിഴ് നാടിന്റെ തീരങ്ങളെ പിടിച്ചുലച്ച സുനാമി ദുരന്തമാണ് കൃഷിക്കാരനും, സാമൂഹ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള അൻപു ചാൾസിനെ ഇത്തരമൊരു യാത്രക്ക് പ്രേരിപ്പിച്ചത്. കടന്നുപോകുന്ന വഴികളിലുള്ള അങ്ങാടികൾ,സർ്ക്കാർ ഓഫീസുകൾ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലല്ലാം പ്രകൃതി സംരക്ഷണ പാഠങ്ങൾ നല്കിയാണ് യാത്ര തുടരുന്നത്. ഇതിനകം വിവിധ സംസ്ഥാനങ്ങളിലായി 2500 ലേറെ ക്ലാസുകളെടുത്തു. എവിടെ ചെന്നാലും നല്ല സ്വീകരണം അതാണ് കൂടുതൽ പ്രചോദനമാവുന്നത്.പലരും തരുന്ന സാക്ഷ്യപത്രങ്ങളാണ് തന്റെ സമ്പാദ്യം
     ദിവസം 15 മുതൽ 20 വരെ കിലോമീറ്റർ യാത്ര ചെയ്യും.രാത്രിയിൽ മൈതാനങ്ങളിലോ, മരച്ചുവട്ടിലോ കിടന്നുറങ്ങും. മിക്കവാറും ദിവസങ്ങളിൽ സ്‌കൂളിലാണ് ഉച്ചഭക്ഷണം. രാവിലെയും, വൈകീട്ടും വല്ലപ്പോഴെ ഭക്ഷണം ലഭിക്കുകയുള്ളൂ. മലിനീകരണമില്ലാത്തതും, പ്രകൃതിക്കും മനുഷ്യനും ഇണങ്ങുന്നതാണ് സൈക്കിൾ യാത്ര.രണ്ടാമത്തെ സൈക്കിളാണിത്. ഉത്തരേന്ത്യയിലെത്തിയാൽ പുതിയൊരെണ്ണം സ്വന്തമാക്കണമെന്നുണ്ട്.
      വെള്ളവും, മരവും, പുല്ലുകളും സംരക്ഷിക്കാത്തതിനാൽ ഭൂമി വരണ്ടുണങ്ങുകയാണ്. നാട്ടിൽ സുലഭമായി കണ്ടു കൊണ്ടിരിക്കുന്ന മിന്നാമിന്നി,തവളകൾ, തുമ്പികൾ,കുരുവികൾ,താറാവ്,ചെറു മത്സ്യങ്ങൾ എന്നിവ നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ് .ഇവയൊക്കെ കർഷകന്റെ മിത്രങ്ങളാണ്.ഇവയുടെ നാശമാണ് കൃഷിയിടങ്ങളിൽ കീടങ്ങളുടെ ആക്രമണം വളരുന്നത്. കീടങ്ങളെ നശിപ്പിക്കാൻ പ്രകൃതി തന്നെ സുരക്ഷ നല്കിയിട്ടുണ്ട്.അതു മനസ്സിലാക്കാതെ മനുഷ്യൻ കീടങ്ങളെ നശിപ്പിക്കാൻ വിഷമേറിയ കീടനാശിനികൾ ഉപയോഗിക്കുന്നു. അതിന്റെ ഫലമാണ്  നാം ഇന്നനുഭവിക്കുന്ന പല മാറാരോഗങ്ങളുണ്ടാവുന്നത്. ഇത് കുട്ടികൾ തിരിച്ചറിയണം.അതാണ് യാത്രയുടെ ലക്ഷ്യം.രണ്ടു കുട്ടികളുള്ള കുടുംബം,അണുകുടുംബം ഇതൊക്കെ കൃഷിയെ പ്രത്യക്ഷമായി നശിപ്പിക്കുന്നു. കുട്ടികളെ കൃഷിയെപ്പറ്റി വേണ്ടവിധം പഠിപ്പിക്കുന്നില്ല.കൃഷിക്കാരനെ ബഹുമാനിക്കുന്ന സംസ്‌ക്കാരമാണുണ്ടാക്കേണ്ടത്. കൃഷിയിടം നശിപ്പിട്ടുള്ള വികസനം ആരും പ്രോത്സാഹിപ്പിക്കരുത്. കൃഷി നശിച്ചാൽ ജീവൻ നശിക്കും എന്നത് ആരും മനസ്സിലാക്കുന്നില്ലെന്നും അൻപു പറയുന്നു. 
      യാത്രക്കിടെ ചില ദുരന്ത അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പാസ്‌പോർട്ടും, വിസയുമില്ലാതെ സൈക്കിളിൽ നേപ്പാൾ അതിർത്തികടന്നപ്പോൾ ചാരനാണെന്ന് പറഞ്ഞ് മാവോയിസ്റ്റുകൾ പിടികൂടി. 12 ദിവസം തടവിലിട്ടു.ശുദ്ധ തമിഴിൽ സംസാരിച്ചതാണ് രക്ഷയായത്. വിവിധ പത്രങ്ങളിൽ യാത്രയെപ്പറ്റി വന്ന വാർത്തകളും തുണയായി. ഗുജറാത്തിലെ യാത്രക്കിടെയുണ്ടായ വെള്ളപ്പൊക്കം  പല ദിവസങ്ങളിലും പട്ടിണി കിടക്കേണ്ടിവന്നു.ചെറിയ പനിയല്ലാതെ കാര്യമായ കാര്യമായ അസുഖങ്ങളൊന്നും കഴിഞ്ഞ 11 വർഷത്തിനിടെയുണ്ടായിട്ടില്ല.
     2016 നവംബർ 15 ന് ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് കതിരൂർ പൊന്ന്യം റോഡ് കവലയിൽ അൻപു ചാൾസ് എത്തിയത്. അൻപുവിന്റെ യാത്ര ശ്രദ്ധിച്ച പൊന്ന്യം കവലയിലെ ഓട്ടോ തൊഴിലാളികൾ സ്വീകരണവും നല്കി.കൂത്തുപറമ്പ്, മാനന്തവാടി വഴി മൈസൂരിലേക്കാണ് അൻപുവിന്റ യാത്രാലക്ഷ്യം.മരത്തിനെ സംരക്ഷിക്കുന്നില്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ഓരോ തുള്ളി വെള്ളത്തിനും യുദ്ധം ചെയ്യേണ്ടി വരുമെന്നും അൻപു കേരള ജനതയ്ക്ക് മുന്നറിയിപ്പ് നല്കുന്നു.

ശനിയാഴ്‌ച, ഏപ്രിൽ 02, 2016

ഷിബിനും, സനിലും ചിത്രം വരച്ചു;സമ്മാനമായി കിട്ടിയത് വിദേശയാത്ര

ജി.വി.രാകേശ്

കതിരൂർ, മൊകേരി ഗ്രാമപഞ്ചായത്തുകളെ വേർതിരിക്കുന്ന ചുണ്ടങ്ങാപ്പൊയിൽ ചാടാലപ്പുഴപ്പാലത്തിന്റെ ഒന്നരക്കിലോമീറ്റർ കിഴക്കും, ഒന്നരക്കിലോമീറ്റർ പടിഞ്ഞാറും താമസിക്കുന്ന രണ്ട്  അധ്യാപകരാണ് കെ.കെ.ഷിബിനും, കെ.കെ.സനിൽ കുമാറും. രണ്ടുപേരും ചിത്രകലയിൽ പ്രാവീണ്യം നേടിയവർ. ഒരാൾ കമ്പ്യൂട്ടറിലാണ് ചിത്രരചന നടത്തുന്നതെങ്കിൽ മറ്റേയാൾ ജലച്ചായത്തിലും.മികച്ച ചിത്രം രൂപകല്പന ചെയ്തതിലൂടെ  2015ൽ രണ്ട് പേർക്കും സമ്മാനമായി യൂറോപ്പിലെ വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ  അവസരം ലഭിച്ചു. ഇത്തരത്തിലുള്ള പുരസ്‌ക്കാരം ലഭിച്ച ആദ്യ മലയാളികളാണ് ഇരുവരും. കൂടാതെ രണ്ട് പേരുടെയും ആദ്യ വിമാനയാത്രയും, വിദേശയാത്രയും.
      2015 വർഷത്തെ ലോക പരിസ്ഥിതിദിന ലോഗോ രൂപകല്പന ചെയ്തതിനാണ് ഷിബിന് ഇറ്റലി, സ്വിസ്റ്റർലാൻഡ്,ഫ്രാൻസിലെ ചില ഭാഗങ്ങൾ എന്നിവ സന്ദർശിക്കാൻ അവസരം ലഭിച്ചത്. ക്യാംലിൻ ആർട്ട് ഫൗഡേഷൻ 2015 ൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരത്തോളം ചിത്രകാരന്മാരിൽ നിന്നായി വിവിധഘട്ടങ്ങളിലായി നടത്തിയ മത്സരത്തിലൂടെ എട്ടുപേരിൽ ഒരാളായി തിരഞ്ഞെടുത്ത ഏക മലയാളി.അങ്ങനെയാണ് സനിലിന് പാരീസ,വെനീസ്് ഉൾപ്പടെയുള്ള  രാജ്യങ്ങൾ സന്ദർശനം നടത്താൻ അവസരം ലഭിച്ചത്.  രണ്ടുപേരും നടത്തിയ യാത്രാനുഭവം പങ്കുവെയ്ക്കുന്നു.

കെ.കെ.ഷിബിൻ
 കൂരാറ സ്വദേശിയായ ഷിബിൻ തലശ്ശരി ചിറക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കമ്പ്യൂട്ടർ സയൻസ്  അധ്യാപകനാണ്.     2010ൽ കേന്ദ്ര ധനകാര്യ വകുപ്പും, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുംചേർന്ന്  നടത്തിയ ഇന്ത്യൻ റുപ്പീ ചിഹ്ന രൂപകൽപനാ മത്സരത്തിൽ അവസാന റൗണ്ടിൽ എത്തിയ അഞ്ച് ഡിസൈനർ മാരിൽഒരാൾ. ഇന്ത്യക്കകത്തും, പുറത്തും നിരവധി ലോഗോ തയ്യാറാക്കിയ വ്യക്തി.
   അന്താരാഷ്ട പരിസ്ഥിതിദിന ലോഗോ - 2015
   2015 ലാണ് ആദ്യമായി ഐക്യരാഷ്ട്ര സഭ പരിസ്ഥിതിദിനാഘോഷ ലോഗോയ്ക്ക് വേണ്ടി ആഗോളതലത്തിൽ ഒരു മത്സരം സംഘടിപ്പിച്ചത്. 70 രാജ്യങ്ങളിൽ നിന്നായി 300 ൽ പരം എൻട്രികളാണ് എത്തിയത്.  അതിൽ
നിന്നാണ് ഷിബിന്റെ ലോഗോ തിരഞ്ഞെടുക്കപ്പെട്ടത്.  '7 ബില്ല്യൻ സ്വപ്നങ്ങൾ, ഒരേ ഒരു ഭൂമി, കരുതലോടെയുള്ള ഉപഭോഗം എന്ന സന്ദേശം പൂർണ്ണമായി ഉൾക്കൊള്ളുന്നതാണ് ലോഗോ. 2015 ൽ ലോകം മുഴുവൻ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പരിപാടികളിൽ ഷിബിൻ രൂപകല്പന ചെയ്ത ലോഗോ ആണ് ഉപയോഗിക്കുന്നത്. 
മിലാൻ:
   ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംഘടനയായ യു.എൻ ഇ.പി.യാണ്  യാത്രയുടെ എല്ലാ ചെലവുകളും വഹിക്കുമെങ്കിലും ഏറെക്കൂറെ ഒറ്റയാൻ സഞ്ചാരമാണുണ്ടായത്. മാൽപെൻസ വിമാനത്താവളത്തിൽ നിന്നും ട്രെയിനിൽ ഒരു മണിക്കൂർ സഞ്ചരിച്ചാൽ നഗരഹൃദയമായ മിലാൻ സെൻട്രൽ സ്റ്റേഷനിൽ എത്താം. അവിടെ നിന്ന് മെട്രോ, ബസ്, സൈക്കിൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിലൂടെ നമുക്ക് നഗരത്തിലെവിടെയും പോകാം. ആദ്യമായതിനാൽ ഞാൻ ടാക്‌സി പിടിച്ചാണ് ഹോട്ടലിലേക്ക് പോയത്. മിലാനിൽ ടാക്‌സി വളരെ ചിലവേറിയതാണ്. കാരണം വളരെ എളുപ്പത്തിലും, കുറ്റമറ്റതും, ചിലവു കുറഞ്ഞതുമായ പൊതുഗതാഗത സംവിധാനമാണ് മിലാനിലേത്.
     മെട്രോ ട്രെയിനാണ് എളുപ്പത്തിൽ നഗരകേന്ദ്രങ്ങളിൽ എത്താനുള്ള മാർഗ്ഗം. ലിയണാർഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ 'അവസാനത്തെ അത്താഴം' പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്ന സാന്റ മരിയ ഡെൽ ഗ്രേസി ചർച്ചിലേക്കായിരുന്നു ആദ്യ സന്ദർശനം. നിരവധി പള്ളികൾ ഉള്ള ഒരു നഗരമാണ് മിലാൻ.വളരെ പഴക്കമുള്ള സെന്റ് അംബ്രോജയോ പള്ളിയും ബൃഹത്തായതും ഗാംഭീര്യമുള്ളതും ശിൽപകലയുടെ ഔന്നത്യമുള്ളതുമായ മിലാൻ കത്തീഡ്രലും ഇതിൽപെടും. റോമൻ വസ്തു ശിൽപകലയുടെ സ്പർശം ഇവിടങ്ങളിൽ കണാൻ കഴിയും.  മിലാൻ നഗരം വളരെ ആസൂത്രണത്തോടെ  നിർമ്മിച്ചതിനാൽ  നഗരത്തിലൂടെയുള്ള കാൽനട യാത്രപോലും എളുപ്പവും ആസ്വാദ്യകരവുമാണ്.ബഹുമാനത്തോടെയാണ് വണ്ടി നിർത്തി കാൽനടയാത്രക്കാരെ പോകാൻ അനുവദിക്കുക. 
     രാത്രിയാവുന്നതോടെ നവിലയോ കനാലിന്റെ ഇരുവശവും റസ്റ്റോറണ്ടുകളിലും ബാറുകളിലുമായി ആളുകൾ സൗഹൃദ കൂടിച്ചേരലുകൾ ആഘോഷിക്കുകയാണ്.. സംഗീതം, ഭക്ഷണം, സൗഹൃദം, സൗന്ദര്യം, പ്രണയം എന്നിവ  ഇഴുകിച്ചേർന്ന്  രാത്രി ജീവിതം മിലാൻ ജനത ഉത്സവമാക്കും.
മിലാൻ എക്‌സ്‌പോ:
     അടുത്ത ദിവസം എന്റെ യാത്രയുടെ പ്രധാന ലക്ഷ്യമായ മിലാൻ എക്‌സ്‌പോ കാണാൻ ഇറങ്ങി. റോ ഫിയറോ സ്റ്റേഷനിൽ ഇറങ്ങിയാൽ എക്‌സ്‌പോയിലേക്ക് പ്രത്യേക നടപ്പാത ഒരുക്കിയിട്ടുണ്ട്. 146 രാജ്യങ്ങൾ പങ്കെടുക്കു എക്‌സ്‌പോ ശരിക്കും ലോകത്തിലെ വിവിധ സംസ്‌കാരത്തിന്റെ വാതിലുകളാണ്.  എക്‌സ്‌പോയുടെ തീം 'ഭക്ഷണം' ആയതിനാൽ ലോകത്തിലെ ഭക്ഷ്യസംസ്‌കാരങ്ങൾ പ്രതിപാദിക്കുന്ന നിരവധി സ്റ്റാളുകളാണുണ്ടായത്.
 സ്വിറ്റ്‌സർലാന്റ്; ജനീവ

     ലാ ക്യൂർ എന്ന സ്വിസ് ഫ്രാൻസ് അതിർത്തി പ്രദേശത്തുള്ള ഹോട്ടൽ ഫ്രൻകൊ-സ്വിസ്സ് കൗതുകകരമായ ഒരു പ്രത്യേകത ഉൾക്കോള്ളുന്നു. ഈ ഹോട്ടലിന്റെ മുറികൾക്കിടയിലൂടെയാണ് അതിർത്തി രേഖ കടന്നുപോകുന്നത്. അതായത് പകുതി സ്വിറ്റ്‌സർലാന്റിലും പകുതി ഫ്രാൻസിലും. അവിടെ താമസിച്ചാൽ ഉറങ്ങുന്നത് ഫ്രാൻസിലും ബാത്‌റൂമിൽ
 ഫ്രാൻസ് , സ്വിസർലാന്റ് എന്നീരാജ്യങ്ങളെ
 വേർതിരിക്കുന്ന അതിർത്തി രേഖ കടന്നു പോകുന്ന
ഹോട്ടൽ ഫ്രാൻകൊ- സ്വിസ്സിനു മുന്നിൽ  ഷിബിൻ
പോകുന്നത് സ്വിറ്റ്‌സർലന്റിലും! നമ്മുടെ രാജ്യത്ത് അതിർത്തി കെട്ടിപ്പടുക്കാൻ മാത്രം എത്ര രൂപയാണ് ചെലവഴിക്കുന്നതെന്ന ഓർത്തുപോയി.
       ഐക്യരാഷ്ട്ര സംഘടനയിലെ ദുരന്ത നിവാരണ വിഭാഗത്തിന്റെ തലവനും പ്രശസ്ത എഴുത്തുകാരനുമായ  മുരളി തുമ്മരുകുടിയുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ഞാൻ ജനീവയിലെത്തുന്നത്. അടുത്ത ദിവസം ഒറ്റയ്ക്ക് ജനീവയിൽ കറങ്ങാൻ തീരുമാനിച്ചു.പ്രശസ്തമായ ജനീവ ക്ലോക്കിനടുത്തുകൂടി ജനീവ കത്തീഡ്രൽ കാണാനായി നടന്നു. കത്തീഡ്രലും അതിനടുത്ത പ്രദേശവും ഓൾഡ് ജനീവ എന്നാണറിയപ്പെടുന്നത്. ഒരു ക്ലാസ്സിക് യൂറോപ്യൻ നഗരം ആണ് ഓൾഡ് ജനീവ. കെട്ടിടങ്ങളും റോഡുകളും തെരവുകളും പ്രത്യേക യൂറോപ്യൻ വാസ്തുശിൽപ പാരമ്പ്യത്താൽ സമ്പന്നമാണ്. കത്തീഡ്രലിന്റെ ഏറ്റവും മുകളിൽ നിന്നുള്ള ജനീവ നഗരത്തിന്റെ കാഴ്ച്ച മനോഹരമാണ്.

ഐക്യരാഷ്ട്രസഭ ജനീവ ഓഫീസ്
പണ്ടുമുതലേ കേട്ടറിഞ്ഞ ഐക്യരാഷ്ട്ര സംഘടന ജനീവ ആസ്ഥാനം കാണാൻ തിടുക്കമായിരുന്നു. വളരെ ചരിത്ര പ്രധാനമായ ഓഫീസ് നടന്ന് കാണാൻ ഏറെയുണ്ടായിരുന്നു. പല പ്രധാനപ്പെട്ട അന്താരാഷ്ട്ര ഉടമ്പടികളും ചർച്ചകളും (ഇന്ത്യ പാക്കി്സ്ഥാൻ സമാധാന ഉടമ്പടിഉൾപ്പെടെ) നടന്ന കൗൺസിൽ ഹാൾ, മറ്റ് അസംബ്ലി ഹാളുകൾ, പൂന്തോട്ടത്തിലെ ഗാന്ധിജിയുടെ  പ്രതിമ, ഇന്ത്യയുടെ

സമ്മാനമായ മയിലുകൾ തുടങ്ങി പ്രധാനപ്പെട്ടെ പല കാര്യങ്ങളും കാണാൻ സാധിച്ചു.  കടുത്ത ശത്രു രാജ്യങ്ങൾ ചർച്ച നടത്തുമ്പോൾ നേർക്ക് നേർ ഇരിക്കാൻ കൂട്ടാക്കാറില്ലത്രെ. അതിനു പകരം 'V' ആകൃതിയിൽ ഇരുന്നാണ് ചർച്ച. കൂടാതെ ഹാളിലേക്കുള്ള പ്രവേശന ക്രമത്തിൽ പോലും ശത്രുരാജ്യങ്ങൾക്കിടയിൽ ഈഗോ ഉണ്ടായിരുന്നു.  ഒരേസമയത്ത് കൗൺസിൽ ഹാളിൽ പ്രവേശിക്കാൻ പുതുതായി ഒരു വാതിൽ കൂടി പ്രധാന വാതിലിനടുത്ത് പിന്നീട് പണിതിരിക്കുന്നു.  
     സമാനതകളില്ലാത്ത ദൃശ്യ വിരുന്നും അനുഭവങ്ങളും സമ്മാനിച്ച
 ജനീവ സിറ്റി
ജനീവയിൽനിന്ന് തിരിച്ച് മിലാനിലേക്ക് അതിരാവിലെയുള്ള ട്രെയിൻ യാത്ര ജനീവ തടാകത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ചുള്ളതായിരുന്നു.

ഐക്യരാഷ്ട്ര സഭയുടെ ജനീവയിലെ
ആസ്ഥാനത്തുള്ള ഗാന്ധിജിയുടെ പ്രതിമ
















കെ.കെ.സനിൽ കുമാർ
     കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശിയാണ് സനിൽ കുമാർ. കർണ്ണാടക സർവ്വകലാശാലയിൽ നിന്നും ഒന്നാം റാങ്കോടെ ബിരുദം. ബംഗഌരു ജെയിൻ സർവ്വകലാശാലയിൽ നിന്നും പെയ്ന്റിങ്ങിൽ ബിരുദാനന്തരബിരുദം.ഇന്ത്യയിലെ എട്ട് നഗരങ്ങളിൽ ഏകാംഗപ്രദർശനം
നടത്തി. മയ്യഴിയിലെ പള്ളൂർ കസ്തൂർബ ഗാന്ധി ഗവ.ഹൈസ്‌കൂളിലെ ചിത്രകലാധ്യാപകൻ.


ക്യംലിൻ ദേശീയ പുരസ്‌ക്കാരം നേടി സനിൽ കുമാറിന്റെ
മഴക്കാലം എന്ന ജലച്ചായ ചിത്രം


ക്യംലിൻ പുരസ്‌ക്കാര നിർണ്ണയ രീതി 
നാല് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് പതിനായിരത്തോളം അപേക്ഷകരാണുണ്ടായത്. പ്രാഥമിക ഘട്ടം കഴിയുന്നതോടെ 10 ശതമാനം പേരെ തെരഞ്ഞെടുക്കും.കലാജീവിത്തിലെ സംഭാവനകളും ഏറ്റവും പുതിയ ഗുണനിലവാരവും പരിഗണിച്ച് 25 പേരെ തെരഞ്ഞെടുക്കും. അതിൽ നിന്ന് ഏറ്റവും മികച്ച എട്ടു പേരെ തെരഞ്ഞെടുക്കും. ഇവർ ദേശീയ ജേതാക്കളും ഒപ്പം യൂറോപ്യൻ പര്യടനത്തിനുള്ള അവസരവും നേടുന്നു.  17 വർഷം മുന്നെയാണ്  ക്യംലിൻ ആർട്ട് ഫൗണ്ടേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചത്.അംഗീകാരം ലഭിച്ച ആദ്യ മലയാളികൂടിയായ ചിത്രകാരനാണ് സനിൽ കുമാർ. 
പാരീസ്
     ഇന്ത്യയിൽ നിന്ന്  തെരഞ്ഞെടുക്കപ്പെട്ട എട്ട് ചിത്രകാരന്മാരുടെ സംഘത്തെ നയിച്ചത് ക്യാംലിൻ ആർട്ട് ഫൗണ്ടേഷൻ ഡപ്യൂട്ടി ജനറൽ മാനേജർ നീലിമ
 പാരീസിലെ ലൂവ്ര് മ്യൂസിയത്തിലെ മൊണാലിസ
 ചിത്രത്തിനു മുന്നിലെ തിരക്ക്
ദിയോധർ ആണ്. മുംബൈയിലെ ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ്  യാത്രപുറപ്പെട്ടത്.മുംബൈയിൽ നിന്ന് നേരെ പാരീസിലെത്തി. ആറ് ദിവസമാണ് അവിടെ ചെലവഴിച്ചത്.
     വിഖ്യതമായ ലൂവ്രറ് മ്യൂസിയമാണ് ആദ്യ സന്ദർശനം. 35000ൽ പരം ചിത്രങ്ങളും, അനേകായിരം ശില്പങ്ങളും, ചരിത്രവസ്തുക്കളും ഉൾപ്പെടുന്ന ലൂവ്‌റിനെ സമ്പന്നമാക്കുന്നത് മൊണാലിസയാണ്. ഏറ്റവും കൂടുതൽ കലാസ്വാദകർ തിങ്ങിനില്ക്കുന്നതും മൊണാലിസയ്ക്ക് മുന്നിൽ തന്നെ. 15 അടി ദൂരെ നിന്ന് മാത്രമേ മൊണാലിസ കാണാനാവൂ. അതീവ സുരക്ഷയാണ് ഇതിന് നല്കുന്നത്. ഫ്രഞ്ച് ശില്പി റോദെ, സ്പാനിഷ് ചിത്രകാരൻ പാബ്ലോ പിക്കാസോ എന്നിവരുടെ പേരിലുള്ള മ്യൂസിയങ്ങളും സന്ദർശിക്കാൻ കഴിഞ്ഞത് മറക്കാനാവാത്ത  അനുഭൂതിയാണ്. ഒർസെ
,
ലൂവ്ര് മ്യൂസിയത്തിൽ ജോൺ കോൺസ്റ്റബിളിന്റെ
ചിത്രത്തിനു സമീപം കെ.കെ.സനിൽകുമാർ
ഓറഞ്ച്, എന്നീ മ്യൂസിയങ്ങളിലായി ക്ലോദ് മൊനെ,വാൻഗോഗ്, പോൾ ഗോഗിൻ, പോൾ സെസാൻ, റെബ്രാന്റ് തുടങ്ങിയ മഹാരഥന്മാരുടെ കലാസൃഷ്ടികൾ സമൃദ്ധമാണ്. പാരീസിൽ തന്നെയുള്ള മോഡേൺ ആർട്ട് ഗാലറി സന്ദർശിച്ചതിലൂടെ ആധുനിക യൂറോപ്യൻ കലാസങ്കേതങ്ങൾ പരിചയപ്പെടാൻ സാധിച്ചു.


വെനീസ്
     പാരീസിൽ നിന്ന് നേരെ പുറപ്പെട്ടത് ഇറ്റാലിയൻ നഗരമായ വെനീസിലേയ്ക്ക്. വെനീസിലെ മുഖ്യാകർഷണം വെനീസ് കനാൽ. ഇതിലൂടെയുള്ള ഒരുമണിക്കൂർ ബോട്ട് യാത്രയ്ക്ക് ശേഷം എത്തിച്ചേർന്നത് വെനീസ് ബിനാലെ നടക്കുന്ന സ്ഥലത്ത്.150ൽ പരം രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ രചനകളിലെ സമകാലീന സവിശേതകൾ മനസ്സിലാക്കാൻ സാധിച്ചു. തുടർന്ന് ഫ്‌ളോറൻസ്, റോം, വത്തിക്കാൻ സിറ്റി എന്നീ നഗരങ്ങളിലെ ആർട്ട് ഗാലറികളും മ്യൂസിയങ്ങളും സന്ദർശിച്ചു.
      ലോകചരിത്രത്തിൽ ക്രൂരതയുടെ  അധ്യായം രേഖപ്പെടുത്തിയ 'കൊളോസിയം' ആണ് റോമിലെ പ്രധാന സന്ദർശന സ്ഥലം. വിവധ നഗരങ്ങളിൽ ആളുകൾ കേന്ദ്രീകരിക്കുന്ന ചത്വരങ്ങൾ ശില്പങ്ങളും, ജലധാരകളും കൊണ്ട് അതിസമ്പന്നം. വത്തിക്കാനിലെ സിസ്റ്റൻ ചാപ്പലിന്റെ മുകൾഭാഗത്ത് മുഴുവനായി തീർത്ത മൈക്കലാഞ്ചലോവിന്റെ ചിത്രങ്ങൾക്ക് മുന്നിൽ ഏതൊരു കലാസ്വാദകനും നമിച്ചുപോകും.
 യൂറോപ്പ്

  യൂറോപ്പിൽ നിരവധി പൊതു സവിശേഷതകളാണുള്ളത്. കെട്ടിട നിർമ്മാണ രീതികൾ ഇന്നും പരമ്പരാഗത ശൈലിയിൽ തന്നെയാണ് തുടരുന്നത്. പുറമെ പൂശുന്ന ചായത്തന് പോലും നഷ്‌ക്കർഷതയുണ്ട്. മഞ്ഞ നിറത്തിൽ ചാരം കലർന്ന നിറമാണ് എല്ലാ കെട്ടിടത്തിന്റെയും പുറംഭാഗത്തുള്ളത്. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച കുടിവേള്ള സംവിധാനത്തിൽ് പോലും ശില്പമാതൃകകൾ തന്നെയാണ്. ചായക്കോപ്പ, പെൻസിൽ, ബുക്ക്, ആഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ നിരവധി ഉദ്പന്നങ്ങളിലല്ലാം മഹാന്മാരായ കലാകാരന്മാരുടെ ചിത്ര- ശില്പ പ്രിന്റുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്.
     പാരീസിലെ സെയിൻ നദിയിലൂടെയും,വെനീസ് കനാലിലൂടെയുമുള്ള േേബാട്ട് യാത്ര കേവലം ഉല്ലാസ യാത്ര മാത്രമല്ല ഒരു ജനതയുടെ പാരിസ്ഥിതിക ബോധത്തിന്റെ നേർക്കാഴ്ചകൂടിയായിരുന്നു. മാലിന്യത്തിന്റെ ഒരംശപോലും കഴിഞ്ഞില്ല. ഇത് ്‌വരുടെ പൗരബോധത്തിന്റെ നേർക്കാഴ്ചകൂടിയാണ്. അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുന്നതും, ക്ഷമാശീലവും പ്രത്യേകം പരാമർശിക്കേണ്ട സവിശേഷതകൾ  തന്നെ.ഭിക്ഷക്കാരെ കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും യാചക വൃത്തിയും, സാധാരണ മനുഷ്യന്റെ സർഗ്ഗാത്മകത അവതരിപ്പിച്ചുകൊണ്ടാണ്. വിവിധ സംഗീതോപകരണങ്ങൾ മീട്ടിയും, ശില്പങ്ങളാണെന്ന് തോന്നത്തക്കവിധത്തിൽ വേഷസംവിധാനം ചെയ്ത് നിശ്ചലമായി നിന്നുകൊണ്ടും ജീവിതോപാധി കണ്ടെത്തുകയാണ് ഭിക്ഷക്കാർ.
(2016 ജനവരി 15 ന് മാതൃഭൂമി കാഴ്ചയിലും, പിന്നീട് മാതൃഭൂമി നഗരത്തിലും പ്രസിദ്ധീകരിച്ച ലേഖനം)