
ഞാന്‍ മൂന്നിലോ, നാലിലോ പഠിക്കുന്നകാലം. ഒരു സ്വാതന്ത്ര്യദിനനാളില്‍ വൈകീട്ട് അച്ഛനെ കാണാന്‍ തായാട്ട് മാഷ് വീട്ടില്‍ വന്നു. എന്നെ പിടിച്ചു മടിയിലിരുത്തിയിട്ട് ചോദിച്ചു നിനക്ക് കീശക്ക് കുത്താന്‍ ഗാന്ധിജിയുടെ കൊടിവെണോ....? ഞാന്‍ വേണം എന്നു പറഞ്ഞു തീരും മുന്നെ തോള് സഞ്ചിയില്‍ നിന്ന് വൃത്താകൃതിയില്‍ മൂവര്‍ണ്ണ നിറത്തിനുള്ളില്‍ ഗാന്ധിജിയുടെ പടമുള്ള ഒരു കൊടിയെടുത്ത് എന്റെ കീശക്ക് കുത്തിത്തന്നു .സത്യം പറഞ്ഞാല്‍ എന്റെ കുഞ്ഞുമനസ്സില്‍ പകര്‍ന്നുതന്ന ആദ്യത്തെ രാജ്യസ്നേഹം
ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുന്ന കാലം ,ഒരു നവംബര്‍ 14 . എന്റെ അച്ഛന് പ്രസിഡന്റായിട്ടുള്ള ചുണ്ടങ്ങാപ്പൊയില്‍ ഗ്രാമീണ വായനശാലാ ആന്റ് ഗ്രന്ഥാലയത്തില്‍ പുതുതായി ആരംഭിച്ച കുട്ടികളുടെ വായനാ കോര്‍ണര്‍ ഉദ്ഘാടനം. ഉദ്ഘാടകന്‍ കെ.തായാട്ട്. വിദ്യാര്‍ത്ഥിയും, പ്രസിഡന്റിന്റെ മകനും എന്ന നിലയില്‍ ആദ്യ പുസ്തകം ഉദ്ഘാടകനില്‍ നിന്ന് വാങ്ങാന്‍ എന്നെയായിരുന്നു നിയോഗിച്ചത് . പുസ്തകം ഏറ്റു വാങ്ങുന്നത് ജി. വി. രാകേശ് എന്ന് വായനശാല സെക്രട്ടറി ബാലകൃഷ്ണന് മാസ്റ്റര്‍ വിളിച്ചു പറഞ്ഞതോടെ എനിക്ക് ആദ്യമായി പൊതുവേദിയില്‍ കയറുന്നതിന്റെ നെഞ്ചിടുപ്പ് .ഞാന്‍ വേദിയില്‍ കയറി. തായാട്ട് മാഷ് ചിരിച്ചുകൊണ്ട് എന്റെ കൈയ്യിലേക്ക് ഒരു കൊച്ചു പുസ്തകം തന്നു.എന്നിട്ട് പറഞ്ഞു പുസ്തകത്തിന്റെ പേര് ഉച്ചത്തില്‍ വായിക്കാന്‍. ഞാന്‍ ഉറക്കെ വായിച്ചു 'കുട്ടികളുടെ ചാച്ചാജി - ജവഹര്‍ലാല്‍ നെഹറു ' കൂടെ സദസ്സില്‍ നിന്ന് കരഘോഷവും. കൌതുകത്തോടെ ഞാന്‍ വായിച്ചു തീര്‍ത്ത ദേശീയ നേതാവിന്റെ ആദ്യ പുസ്തകം .
എന്റെ സ്കൂള്‍,കോളജ് പഠനമൊക്കെ കഴിയുമ്പോഴേക്കും തായാട്ട് മാഷുടെ മകന് രാജേന്ദ്രന് തായാട്ട് എന്റെ അടുത്ത സുഹൃത്തായി മാറി. ചമ്പാട് വഴി വരുമ്പോഴൊക്കെ മാഷുടെ വീട്ടില്‍ കയറി മാഷയോ , രാജേന്ദ്രേട്ടനെയോ കണ്ട് കുറച്ചു നേരം സംസാരിക്കുക എന്നത് ഒരു ശീലമാക്കി.പലപ്പോഴും രണ്ടു പേരുമുണ്ടാവും. വീട്ടുകാര്യം, നാട്ടുകാര്യം, നാടകം, രാഷ്ട്രീയം, സാഹിത്യം എന്നിവയൊക്കെ സംസാരമദ്ധ്യേ വരുന്നത് സ്വാഭാവികം.അവിടെ നിന്ന് ഇറങ്ങുമ്പോഴേക്കും മനസ്സ് ഒരു കനത്ത മഴ പെയ്തു ചോര്‍ന്ന പ്രകൃതി പോലെയാവും.അത് അനുഭവിച്ചുതന്നെ അറിയണം . എനിക്ക് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവുന്നതിനപ്പുറമാണ് ആ അനുഭവം.

![]() |
മാതൃഭൂമി ലേഖകന്‍ പി.പി. അനീഷ് കുമാര്‍ |

തായാട്ട് മാഷ് ക്ഷീണിതനാണെന്ന് എന്നോട് ആരോപറഞ്ഞു.ഓരോ തിരക്കുകാരണം പോവാന്‍ പറ്റിയില്ല.എങ്കിലും രാജേന്ദ്രേട്ടനോട് മാഷുടെ വിവരം വിളിച്ചു ചോദിക്കുമായിരുന്നു.വലിയ കുഴപ്പമൊന്നുമില്ലെന്ന് പറയും. 2011 നവംബര്‍ അവസാനത്തെ ആഴ്ചയിലെ ഒരു ദിവസം രാവിലെ മാഷെ കാണാനായി തന്നെ ഞാന്‍ വീട്ടിലെത്തി. പടിഞ്ഞാറ്റ മുറിയില്‍ മാഷെയും,ടീച്ചറെയും രാജേന്ദ്രേട്ടനെയും പൂമുഖത്തു നിന്ന് തന്നെ ഞാന്‍ കണ്ടു.എന്നെ കണ്ടയുടന്‍ രാജേന്ദ്രേട്ടന് പുറത്തേക്ക് വന്നിട്ടു പറഞ്ഞു 'എടാ ..,നിന്നെ കാണാനില്ലാലോ .., വാ..' എന്റെ കൈപിടിച്ച് നേരെ മാഷുടെ മുന്നില്‍ കൊണ്ടുപോയി മാഷോട് രാജേന്ദ്രേട്ടന് പറഞ്ഞു അച്ഛാ... ജി. വി. മാസ്റ്റരുടെ മകന് രാകേശ് .മാഷുടെ രണ്ടു കൈയും ചേര്‍ത്ത് ഞാന്‍ കൂട്ടി പിടിച്ചപ്പോള്‍ നിറ പുഞ്ചിരിയോടെ എന്നോട് ചോദിച്ചു നീ നമ്മളെയൊക്കെ മറന്നോ ? ഞാന്‍ പറഞ്ഞു അതെങ്ങനെ മറക്കും.അടുത്ത ചോദ്യം അച്ഛനെ കുറിച്ചു തന്നെ. ഞാന്‍ വിശദമായി തന്നെ പറഞ്ഞു കൊടുത്തു.ഞങ്ങളുടെ സംസാരം സാധാരണ പോലെ വിവിധ മേഖലകളിലേക്ക് കടന്നു. ഒന്നര മണിക്കൂറിനു ശേഷം ഞാന്‍ മാഷുടെ കൈ പിടിച്ച് യാത്ര ചോദിച്ചു . അപ്പോള്‍ എന്നോട് പറഞ്ഞു ഇടക്കൊക്കെ വരണം മറക്കരുത്. ഇല്ലെന്നു പറഞ്ഞ് തിരിഞ്ഞ് രണ്ടടി വെച്ചപ്പോള്‍ പിന്നില്‍ നിന്ന് പെട്ടന്നൊരു വിളി 'എടോ നീ എന്റെ അനുഗ്രഹം വാങ്ങിക്കാതെയാണോ പോകുന്നത് ' പിന്നെ ഞാന്‍ ഒന്നും ചിന്തിച്ചില്ല . എല്ലാം മറന്ന് ആ പാദങ്ങള്‍ തൊട്ട് നമസ്കരിച്ചു. ദൈവിക ശക്തിയുള്ള ആ കൈകള്‍ എന്നെ തലോടുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. അശരീരി പോലെ എന്റെ കാതുകളില്‍ ഞാന്‍ കേട്ടു : നിനക്ക് നല്ലത് മാത്രം വരട്ടെ. നീ നന്നാവും മകനെ.., എന്റെ അനുഗ്രഹം എന്നും നിനക്കുണ്ടാവും.സാക്ഷികളായി ടീച്ചറും, രാജേന്ദ്രേട്ടനും. സ്വര്‍ഗം കീഴടക്കിയ അനുഭവമായിരുന്നു അത്. പിന്നെ കറെ നേരം ഞാന്‍ ഭൂമിയിലായിരുന്നില്ല .
![]() |
രാജേന്ദ്രന് തായാട്ടും , രാജു കാട്ടുപുനവും |
![]() |
കെ പാനൂര്‍,കെ. പൊന്ന്യം,കെ. തായാട്ട് |
അവസാനമായി ഒന്ന് കാണാന്‍ ഞാന്‍ വീട്ടിലെത്തി. പൊന്ന്യം കലാധാരാ സെക്രട്ടറി എന്ന നിലയില്‍ കലാധാരക്ക് വേണ്ടി പുഷ്പചക്രം സമര്‍പ്പിക്കേണ്ടതും എന്റെ ചുമതലയായിരുന്നു.ഒരു യാത്രക്ക് പുറപ്പെട്ടത് പോലെ പുമുഖത്ത് ശീതീകരിച്ച പേടകത്തില്‍ കിടത്തിയ ചേതനയറ്റ ശരീരം എന്നോട് എന്തോ പറയുന്നത് പോലെ തോന്നി.എന്നെ കണ്ടയുടന്‍ രാജേന്ദ്രേട്ടന് എന്റെ അടുത്ത് വന്ന് ചുമലില്‍ പിടിച്ചിട്ട് പറഞ്ഞു : എടാ അച്ഛന് അവസാനമായി അനുഗ്രഹിച്ചത് നിന്നെയാണ്. അച്ഛന്റെ അനുഗ്രഹം ഒരുപാടു പേര് വന്ന് വാങ്ങിപോയിട്ടുണ്ട്. പക്ഷെ അച്ഛന് ആരെയും വിളിച്ച് അനുഗ്രഹിക്കാറില്ല.ആ ഭാഗ്യം നിനക്കാണ് കിട്ടിയത് . ഒരു നിമിത്തം പോലെ അന്ന് അച്ഛന് നിന്നോടെന്തോ..... രാജേന്ദ്രേട്ടന് വാചകം പുര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.ഞാനും ഒരു നിമിഷം സ്തബ്ധനായി. പുര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ആ മഹാനുഭാവന്റെ ശരീരം തീ ഗോളം ഏറ്റുവാങ്ങുമ്പോള്‍ എന്റെ മനസ്സ് മന്ത്രിച്ചു : ഇനി എന്നെ വിളിച്ചനുഗ്രഹിക്കാന്‍ എനിക്ക് ജന്മം നല്കിയ എന്റെ അച്ഛനും, അമ്മയും മാത്രം.
തായാട്ട് അനുസ്മരണം മുല്ലപ്പള്ളി രാമചന്ദ്രന്
ആത്മ ബന്ധത്തിന്റെ ആര്‍ദ്രത എഴുത്തിലൂടെ അനുഭവിച്ചറിയാനാവുന്നുണ്ട്..........
മറുപടിഇല്ലാതാക്കൂനിര്ദ്ദേശങ്ങള്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.....
ഇല്ലാതാക്കൂഅഭിനന്ദനങ്ങള്
മറുപടിഇല്ലാതാക്കൂനന്ദി
ഇല്ലാതാക്കൂtouching story in simple words!
മറുപടിഇല്ലാതാക്കൂബ്ലോഗ് വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും നന്ദി
ഇല്ലാതാക്കൂ